കോഴിക്കോട് : ജോഷി മഠിലെ മലയിടിച്ചിലിൽ മലയാളിയും കുലുങ്ങേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ ഇ.പി അനിൽ. ദേവന്മാരുടെ നാട് എന്ന പേരിൽ അറിയപ്പെടുന്ന ഉത്തരാഞ്ചൽ സംസ്ഥാനം അനുഭ വിക്കുന്ന പരിസ്ഥിതി ദുരന്തത്തിന് അറുതിയില്ലെന്നാണ് ചമോലിയിൽ നിന്നുള്ള പുതിയ വാർത്തകളും വ്യക്തമാക്കുന്നത്.
തീർഥാടന നഗരമായ ബദ്രിനാഥിലേക്കുള്ള കവാടമാണിത്. മഞ്ഞുകാലത്ത് ബദരീനാഥ് ക്ഷേത്രം ആറ് മാസം അടഞ്ഞുകിടക്കും. 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ആദിശങ്കരൻ സ്ഥാപിച്ച നാല് പീഠങ്ങളിൽ ഒന്നു പ്രവർത്തിക്കുന്നു.
ഹിമാലയം പോലുള്ള പ്രദേശങ്ങളിൽ താപനിലയുടെ പ്രതിഫലനം മൂന്നിരട്ടിയാണ്. അത് പർവത ഹിമാനികൾ ഉരുകുന്നതിലേക്ക് നയിക്കുന്നു.വെള്ളപ്പൊക്കത്തിന് അതു കാരണമാകുകയാണ്. മഞ്ഞ് മലകൾ ഉരുകി മാറുന്ന സംഭവങ്ങൾ രൂക്ഷമായിട്ടും10000 മെഗാവാട്ട് ശേഷിയുള്ള 70 ജല വൈദ്യുതി നിലയങ്ങൾ ഗംഗയുടെ തീരത്തുണ്ട്. ഭഗീരഥിയുടെ 80 ശതമാനം തീരവും അളക നന്ദയുടെ 65 ശതമാനവും നിർമ്മാണങ്ങളാൽ വീർപ്പുമുട്ടി. സുപ്രീം കോടതി നിയമിച്ച ഉന്നതധികാരം സമിതി ഹിമാലയത്തിലെ 889 കിലോമീറ്റർ നീളമുള്ള ചാർഥാം പദ്ധതി ഹിമാലയത്തിന്റെ അടി വേരിളക്കും എന്ന് വ്യക്തമാക്കി. എന്നിട്ടും പ്രകൃതി നശീകരണം തുടങ്ങി.
ജോഷി മഠിൽ നിന്നും3560 കിലോമീറ്റർ തെക്കു സ്ഥിതി ചെയ്യുന്ന കേരളവും സുരക്ഷിതമല്ല. സുനാമിയും ഓഖിയും 2018 മുതലുള്ള തിരിച്ചടികളും കേരളത്തെ നയിക്കുന്നവരിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല പശ്ചിമ ഘട്ടത്തെ നിലനിർത്താൻ ഉണ്ടാക്കിയ റിപ്പോർട്ടിനെപറ്റി തെറ്റായ വാർത്തകളും സമരങ്ങളും നടത്തിയവർ ഇന്നും സജീവമാണിവിടെ.
സംസ്ഥാനത്തെ 50 താലൂക്കുകളിലായി ഉരുൾപൊട്ടൽ(5620 ച. കി.മീ.ൽ) സംഭവിക്കാം. 28 ലക്ഷം ആളുകളെ ബുദ്ധിമുട്ടിക്കാൻ കഴിയും. തീരദേശ നിയമത്തിൽ അട്ടിമറികൾ നടത്തുവാൻ വലിയ ഇടപെടൽ നടത്തിയതിൽ കേരളം മുന്നിലായിരുന്നു. മരടു മാതൃകയിൽ പൊളിച്ചു നീക്കേണ്ട 5000 ലധികം കെട്ടിട ങ്ങൾ തീരങ്ങളെ വീർപ്പുമുട്ടിച്ചു വരുന്നു. പശ്ചിമഘട്ടത്തിലെ ഇടതൂർന്ന കാടുകൾ 1633 ച.കി.മീ മാത്രമാണ്.
അനധികൃത ഖനനവും നെൽവയൽ നികത്തലും അദാനി പാേർട്ട് നിർമ്മാണവും ഇടുക്കി,വയനാട് പ്രതിസന്ധികൾ തിരിച്ചറിയാതെയുള്ള ഇട പെടലും ശബരിമലയിലെ അനിയന്ത്രിത ഭക്തരുടെ സാനിധ്യവും എല്ലാം കേരള ത്തിന്റെ നെഞ്ചുപിളർത്തി കൊണ്ടിരിക്കുന്നു. 3560 കിലോമീറ്ററിനകലെയായി, ജോഷി മഠിൽ നിന്ന് മാറി നിൽക്കുന്ന കേരളം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട തിരിച്ചടികൾ നമ്മുടെ ഉറക്കം കെടുത്തിയില്ലേ എന്നാണ് അനിൽ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.