വെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും. ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ
കുവൈത്തിൽ ദേശാടനം നടത്തുന്ന വലിയ ഇരപിടിയൻ പക്ഷികളിലൊന്നാണ് യൂറോപ്യൻ തേൻകൊതിച്ചി പരുന്തുകൾ. ദീർഘദൂര സഞ്ചാരികളായ ഇവർ യൂറോപ്പിൽനിന്നും ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്നവയാണ്. ഈ യാത്രക്കിടയിലാണ് ഇവയിൽ ചെറിയ ഒരു ശതമാനം പരുന്തുകൾ വിശ്രമിക്കാനായി കുവൈത്തിൽ ഇറങ്ങുന്നത്. ഭൂമിയുടെ കാന്തിക വലയത്തിൽ നിന്നും തെക്ക് ദിശ കണക്കാക്കിയാണ് ഇവ ഈ സഞ്ചാരപാത കണ്ടെത്തുന്നത്.
നദികൾ, പർവതനിരകൾ തുടങ്ങിയവ ഓർത്തുവെച്ചും സഞ്ചാരപാത കണ്ടെത്തുന്നു. ഇതുകൊണ്ടുതന്നെ പൊതുവേ ഒറ്റക്ക് നടക്കാൻ ഇഷ്ടപ്പെടുന്ന ഇവ ദേശാടന വേളയിൽ അഞ്ചും പത്തുമുള്ള കൂട്ടങ്ങളായി കാണുന്നു. ആദ്യമായി ദേശാടനത്തിന് പുറപ്പെടുന്ന യുവ പക്ഷികൾ പൊതുവേ പരിചയസമ്പന്നരായ മുതിർന്ന പക്ഷികളുടെ സംഘത്തിൽ ചേർന്നാണ് യാത്ര നടത്തുന്നത്.
മറ്റു ഇരപിടിയൻ പക്ഷികളിൽ നിന്നും വ്യത്യസ്തമായി തേൻകൊതിച്ചിയുടെ ആൺ, പെൺ പക്ഷികളെ ഇവയുടെ തലയിലെ വേറിട്ട തൂവൽ കുപ്പായങ്ങളിൽ നിന്നും മനസ്സിലാക്കാം. ആൺപക്ഷികൾക്ക് നീലകലർന്ന ചാരനിറത്തിലുള്ള തലയും, പെൺപക്ഷികൾക്ക് തവിട്ടുനിറത്തിലുള്ള തലയുമാണ്. പെൺപക്ഷികൾ ആൺപക്ഷികളെ അപേക്ഷിച്ച് വലുതായിരിക്കുകയും ഇവയുടെ തൂവലുകൾ കൂടുതൽ ഇരുണ്ട നിറത്തോടുകൂടിയതായും കണ്ടുവരുന്നു.
പൊതുവേ കീടഭോജികളാണിവ. തേൻകൊതിച്ചി പരുന്ത് എന്നാണ് പേരെങ്കിലും ഇവയുടെ ഇഷ്ടഭക്ഷണം തേനീച്ച, കടന്നൽ തുടങ്ങിയവയുടെ മുട്ട, ലാർവ എന്നിവയാണ്.
മരത്തിലായാലും തറയിലായാലും കടന്നൽ, തേനീച്ച എന്നിവയുടെ കൂട് തകർക്കാൻ പര്യാപ്തമാണ് ഇവയുടെ കൂർത്തുവളഞ്ഞ നഖങ്ങളോടുകൂടിയ പാദങ്ങൾ. ഭക്ഷണസമ്പാദന വേളയിൽ കടന്നൽ, തേനീച്ച എന്നിവയിൽനിന്നുമുള്ള കുത്തു ചെറുക്കാൻ നെറ്റിയിലും കണ്ണിനു ചുറ്റുമുള്ള ചെതുമ്പൽ പോലുള്ള തൂവലുകൾ ഫലപ്രദമാണ്. Pernis apivorus എന്നാണ് ശാസ്ത്രീയ നാമം.
കുവൈറ്റിൽ അധികം തങ്ങാത്ത ഇവയെ ഇവിടെകൂടി കടന്നുപോകുമ്പോൾ ജഹ്റ, വഫ്ര എന്നിവിടങ്ങളിലെ ഫാമുകളിലും മരുപ്രദേശങ്ങളിലും കാണാം. ദേശാടന കാലയളവിൽ അപൂർവമായി നഗരങ്ങളിലെ ഉദ്യാനങ്ങളിൽ ഇവയെ കാണാറുണ്ട്. വസന്തകാലത്തും ശരത്കാലത്തുമാണ് ഇവയെ കാണാൻ ഏറ്റവും സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.