മലപ്പുറം: ജില്ലയിലെ വിരുന്നുകാരായി ഓർത്തോലാൻ ബണ്ടിങ് (തോട്ടക്കാരൻ തിന കുരുവി), സ്പാനിഷ് കുരുവി പക്ഷികളെ പൊന്നാനിയിൽ കണ്ടെത്തിയതായി മലപ്പുറം ബേർഡേഴ്സ് സംഘം. സംസ്ഥാനത്ത് ആദ്യമായാണ് ഈ പക്ഷികളെ കണ്ടെത്തുന്നത്. യൂറോപ്പിൽനിന്ന് തണുപ്പ്കാലത്ത് ദേശാടനം ചെയ്യുന്ന ഇവ ചൂട് കാലത്ത് ആഫ്രിക്കയിലേക്ക് പറക്കും.
ആറുവർഷങ്ങൾക്ക് മുമ്പ് വിദ്യാർഥികളും അധ്യാപകരും പക്ഷി നിരീക്ഷകരും മറ്റു ജോലിക്കാരും ഉൾപ്പെടുന്ന നൂറ്റമ്പതോളം പേർ അംഗങ്ങളായതാണ് ഈ സംഘം. ജില്ലയിലെ പക്ഷികളെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. വനമേഖല, തീരദേശം, ചതുപ്പ് നിലം എന്നിങ്ങനെ തിരിച്ചാണ് പഠനം. ചങ്ങരംകുളം ഉപ്പുങ്ങൽ കോൾ പാടം, വാഴയൂർ കുന്ന്, നിലമ്പൂർ വനം, പൊന്നാനി തീരദേശം, തിരൂരങ്ങാടി വെഞ്ചാലിപ്പാടം, വള്ളിക്കുന്ന്, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്.
നിലമ്പൂരിൽനിന്ന് റെഡ് ഹെഡഡ് ബണ്ടിങ്, ടൈഗ പാറ്റ പിടിയൻ, വാഴയൂരിൽനിന്ന് ഷോർട്ട് ഇയർഡ് മൂങ്ങയെയും കണ്ടെത്തിയിരുന്നു. അഞ്ചുവർഷമായി ജില്ലയിൽ ദേശാടന പക്ഷികളുടെയും എണ്ണം കുറഞ്ഞുവരുകയാണെന്ന് ഇവർ പറയുന്നു. കാലാവസ്ഥ വ്യതിയാനം, ക്വാറിയുടെ പ്രവർത്തനം ഉൾപ്പെടെ ആവാസ വ്യവസ്ഥയെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ഇതിന് കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കരിമ്പുഴ വന്യജീവി സങ്കേതത്തിൽ ഫെബ്രുവരി ആദ്യ വാരം മുതൽ പക്ഷി സർവേ സംഘടിപ്പിക്കുമെന്ന് സൗത്ത് ഡി.എഫ്.ഒ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും അവസാനമായി രൂപവത്കരിച്ച വന്യജീവി സങ്കേതമാണ് നിലമ്പൂർ കരുളായിയിലെ കരിമ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.