ഉത്തരാഖണ്ഡ് :നൈനിറ്റാളിലെ നൈനി തടാകത്തിന് സമീപമുള്ള സുഖത്തൽ തടാകത്തിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. സുഖത്തൽ സംരക്ഷിക്കുന്നത് സംബന്ധിച്ച് സ്വമേധയാ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പി.ഐ.എൽ) പരിഗണിക്കുകയായിരുന്നു കോടതി.
നൈനി തടാകത്തിന്റെ പ്രധാന റീചാർജ് സോൺ ആണ് സുഖത്തൽ. അതിന് 50 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സീസണൽ തടാകമാണ്. സുഖത്തൽ തടാകം രണ്ട് ഹെക്ടർ വിസ്തൃതിയുള്ളതും മഴക്കാലത്ത് വെള്ളം ആഗിരണം ചെയ്യുന്നതും വരണ്ട കാലങ്ങളിൽ നൈനി തടാകത്തെ റീചാർജ് ചെയ്യുന്ന കേന്ദ്രവുമാണ്. നൈനിറ്റാളിലെ ഏകദേശം 53 ശതമാനം തടാകങ്ങളും സുഖത്താലിന്റെ വെള്ളത്താലാണ് റീചാർജ് ചെയ്യുന്നത്. ഇക്കാര്യം 2008-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയുടെ ഗവേഷണത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
തടാകത്തിലേക്ക് വെള്ളം വന്നിരുന്ന 60 സ്വാഭാവിക നീരുറവകളിൽ പകുതിയും വറ്റിവരണ്ടു. ശേഷിക്കുന്ന നീരുറവകളിലെ വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞുവെന്നും പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തി. അതിനാലാണ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് ആർ സി ഖുൽബെ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിക്കും സംസ്ഥാന തണ്ണീർത്തട മാനേജ്‌മെന്റ് അതോറിറ്റിക്കും നോട്ടീസ് അയച്ചത്.
സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നെങ്കിൽ ഇപ്പോൾ തന്നെ കൈയേറ്റങ്ങൾ ഭരണകൂടം നീക്കം ചെയ്യുമായിരുന്നുവെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മറ്റ് 104 പേരുടെ പിന്തുണയോടെ കുമൗൺ സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫസർ അനിൽ ബിഷ്ത് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് 2022 മാർച്ച് രണ്ടിന് കോടതി പൊതുതാൽപര്യ ഹർജി ആരംഭിച്ചത്.
നൈനി തടാകത്തിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെയുള്ള വൃഷ്ടിപ്രദേശമായ സുഖത്താൽ പുനർവികസനം ചെയ്യാൻ നൈനിറ്റാൾ ഭരണകൂടം പദ്ധതിയിട്ടതിനെ തുടർന്നാണ് ഹർജിക്കാർ കത്ത് അയച്ചത്. പ്രാദേശിക ഭരണകൂടം ഇത് ഒരു കൃത്രിമ ജലാശയമാക്കി മാറ്റാൻ പദ്ധതിയിട്ടിരുന്നു. ഈ വിഷയം പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.