കൊല്ലം: സംസ്ഥാനത്തെ തണ്ണീർതടങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സമഗ്ര പഠനത്തിന് പദ്ധതി. തണ്ണീർതട അതോറിറ്റിക്ക് കീഴിൽ 20 ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ പഠനം നടത്തുക. തണ്ണീർതട പരിപാലനത്തിന് സൂക്ഷ്മമായ വിവരശേഖരണം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പഠനം. ഗവേഷകർ, സർക്കർ-എയ്ഡഡ് കോളജുകൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവരിൽനിന്ന് ഇതിനായി പ്രോജക്ട് പ്രൊപ്പോസലുകൾ ക്ഷണിച്ചിട്ടുണ്ട്.
പഠനത്തിന് നിയോഗിക്കപ്പെടുന്നവർക്ക് ഗ്രാൻഡ് നൽകും. ജില്ലയിൽ നിന്ന് ചേലൂർകായൽ, ചക്കുവള്ളിചിറ, ചിറ്റുമലചിറ, അകത്തുകായൽ, ആദിച്ചനല്ലൂർചിറ, കിളിമുക്കം-നടയറ കായൽ, തിരുവനന്തപുരം ജില്ലയിൽനിന്ന് കഠിനംകുളം കായൽ, അഞ്ചുതെങ്ങ് കായൽ, പൂവാർ പൊഴിക്കര, കിള്ളി എന്നിവയാണ് പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കാസർകോട് ജില്ലയിൽ ചിത്താരി, ബേക്കൽ, കാപ്പിൽ-കൊട്ടിക്കുളം, കളനാട്, ചന്ദ്രഗിരി, മൊഗ്രാൽ പുത്തൂർ, പത്തനംതിട്ട ജില്ലയിൽ പോളചിറ, പന്നിവേലിചിറ, ആലപ്പുഴ ജില്ലയിൽ വയ്യൻകരചിറ, കുതിരവട്ടം ചിറ എന്നിവിടങ്ങളിലാണ് പഠനം.
നിലവിൽ സംസ്ഥാനത്തെ തണ്ണീർതടങ്ങളിൽ പലതിനേയുംകുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭ്യമല്ല. ഒരോയിടത്തെയും സസ്യങ്ങളുടേയും ഇതരജീവജാലങ്ങളുടേയും വിവരങ്ങൾ, തണ്ണിർതടങ്ങളോടനുബന്ധിച്ച കാർഷിക പ്രവർത്തനങ്ങൾ, മത്സ്യകൃഷി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. മലിനീകരണം, ഗതാഗത സംവിധാനങ്ങൾ എന്നിവയും പഠനവിധേയമാക്കാൻ ലക്ഷ്യമിടുന്നു.
ഓരേയിടത്തെയും ജലത്തിന്റെ പ്രത്യേകതകളും വിലയിരുത്തും. പഠനപ്രവർത്തനങ്ങൾക്കൊപ്പം തണ്ണീർതടങ്ങളുടെ അതിർത്തി നിർണയവും അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തും. ഒരോ തണ്ണീർതടത്തിന്റേയും സംരക്ഷണത്തിന് ആവശ്യമായ നിർദേശങ്ങളും പഠനത്തിന് നിയോഗിക്കുന്നവരിൽനിന്ന് ശേഖരിക്കും.
ഇവകൂടി പരിശോധിച്ചാവും തണ്ണീർതട പരിപാലനത്തിനുള്ള ഭാവിപദ്ധതികൾ തയാറാക്കുക. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്വയംഭരണ സംവിധാനമായി 2015ലാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി നിലവില്‍ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.