സാമ്പത്തിക സന്തുലനം സാധ്യമാക്കുന്നതിനും രാജ്യത്തിെൻറ പൊതു കടം കുറക്കുന്നതിനും ഇത് നിമിത്തമാവുമെന്നാണ ് പ്രതീക്ഷിക്കുന്നത്
മനാമ: കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ കര്‍മ പദ്ധതി വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. ബി.ഡി.എഫ് വാര്‍ഷിക ദിനമാചരിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, ബി.ഡി.എഫ് കമാണ്ടര്‍ ഇന്‍ ചീഫ്, സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
രാജ്യത്തിെൻറയും ജനങ്ങളുടെയും പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമിടുന്ന ഒന്നാണ് സര്‍ക്കാര്‍ കര്‍മ പദ്ധതിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക സന്തുലനം സാധ്യമാക്കുന്നതിനും രാജ്യത്തിെൻറ പൊതു കടം കുറക്കുന്നതിനും ഇത് നിമിത്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ കര്‍മ പദ്ധതിക്ക് തിരുത്തലോടെ അംഗീകാരം നല്കിയ പാര്‍ലമെൻറ് അധ്യക്ഷനും അംഗങ്ങള്‍ക്കും അദ്ദേഹം പ്രത്യേകം ആശംസകള്‍ നേര്‍ന്നു. പാര്‍ലമെൻറും സര്‍ക്കാറും ജനങ്ങളുടെ താല്പര്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്കും സഭ വിരല്‍ ചൂണ്ടി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമാചരിക്കുന്ന വേളയില്‍ പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഭൂമിയും ആകാശവും കടലും അതിെൻറ ശുദ്ധമായ അവസ്ഥയില്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണ്.
അത് മലിനമാക്കാതെ സൂക്ഷിക്കുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടതുണ്ട്. ഹമദ് രാജാവിെൻറ പ്രത്യേക പ്രതിനിധിയും പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാബിനറ്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ആശംസകള്‍ നേരുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി വീണ്ടും നിര്‍ദേശിച്ചു. സ്വദേശി വ്യാപാരികളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാവശ്യമായ നടപടികളും പരിഗണിക്കാനും ഇക്കാര്യത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ച് നടപടികള്‍ക്ക് തുടക്കമിടാനുമാണ് നിര്‍ദേശം. മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോറിറ്റികളുടെയും 2018 സാമ്പത്തിക വര്‍ഷത്തെ ഫലങ്ങളെ സംബന്ധിച്ച് മന്ത്രിസഭ പ്രാഥമിക അവലോകനം നടത്തി. പൊതു ബജറ്റിലെ കമ്മി 2017 നെ അപേക്ഷിച്ച് 35 ശതമാനം കുറഞ്ഞത് പ്രത്യക്ഷ ഗുണമാണെന്ന് വിലയിരുത്തി.
2017-^2018 ദ്വിവര്‍ഷ കാലയളവിലെ മൊത്തം ബജറ്റ് കമ്മി കണക്കാക്കിയിരുന്നത് 1336 ദശലക്ഷം ദിനാറായിരുന്നു. ഇതില്‍ നിന്ന് 462 ദശലക്ഷം ദിനാര്‍ കഴിഞ്ഞ വര്‍ഷം കുറവ് വരികയും 874 ദശലക്ഷം ദിനാറായി ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ചെലവ് ചുരുക്കല്‍ പദ്ധതി 2015 മുതല്‍ നടപ്പാക്കിയതിെൻറ ഗുണമാണിതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനും ആവര്‍ത്തിത ചെലവ് കുറക്കാനും പദ്ധതിയിട്ടത് ഗുണകരമായെന്നും ഇത് വ്യക്തമാക്കുന്നു. 2018 ആദ്യ പാദത്തിലെ അവസാന ഘട്ടം മുതല്‍ വരവ്, ചെലവ് സന്തുലിതമാക്കുന്ന പദ്ധതി പ്രകാരമാണ് മുന്നോട്ടു പോവുക. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടായ എണ്ണ വില വര്‍ധനയും ഇതിന് ആക്കം കൂട്ടുമെന്ന് കണക്കാക്കുന്നു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവരുടെ യോഗ്യതക്കനുസൃതമായ തൊഴിലുകളില്‍ മുന്‍ഗണന നല്‍കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി. 2018 ല്‍ തൊഴില്‍-^സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം നടപ്പാക്കിയ തൊഴില്‍ ദാന മേളകളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.
2019ല്‍ പ്ലാന്‍ ചെയ്ത പദ്ധതികളും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. ഏഴ് തൊഴില്‍ ദാന മേളകള്‍ വഴി 2018ല്‍ 2652 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നല്കാന് സാധിച്ചു. നിലവില്‍ സ്വകാര്യ മേഖലയില്‍ 25,000 സ്വദേശികളാണുള്ളത്. ഈ മേഖലയിലെ മൊത്തം തൊഴില്‍ ശക്തിയുടെ 11 ശതമാനം വരുമിതെന്നും മന്ത്രി അറിയിച്ചു. തൊഴിലിനുള്ള അര്‍ഹത സാധ്യമാക്കുന്നതിനായി 500 പരിശീലന പരിപാടികളും കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചിരുന്നു. 2019ല്‍ 10 തൊഴില്‍ ദാന മേളകള്‍ സംഘടിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിട്ടിട്ടുള്ളത്. സൗരോര്‍ജ്ജ അന്താരാഷ്ട്ര യൂണിയനില്‍ ബഹ്റൈന്‍ പങ്കാളിയാകാന്‍ കാബിനറ്റ് അംഗീകാരം നല്കി. 120 ലധികം രാഷ്ട്രങ്ങളുടെ പങ്കാളിത്തമുള്ള യൂണിയനാണിത്. സൗരോര്‍ജ്ജ പദ്ധതികള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് പങ്കാളിത്തം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.