ബഹ്റൈൻ മലയാളി ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിങ്, എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ, ദിനേശ് കുറ്റിയിൽ അനുസ്മരണ യോഗം ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. സംഘടന പ്രസിഡന്റ് അജി പി. ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു.
ആമുഖപ്രഭാഷണം നടത്തിയ ഇ.വി.രാജീവൻ 1991ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും, ബാങ്ക് ഓഫ് ജപ്പാനിലും 46.91 ടൺ ഗോൾഡ് പണയം വെച്ച് 400 മില്യൺ ഡോളർ കടമെടുത്ത ദുർബലാവസ്ഥയിൽ ആയിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചു കയറ്റുന്നതിൽ നിർണായകമായ പങ്കുവഹിച്ച സാമ്പത്തിക വിദഗ്ധനാണ് മൻമോഹൻ സിങ് എന്നും, പതിനാറായിരത്തിൽപരം പാട്ടുകൾ പാടിയ പി. ജയചന്ദ്രൻ മലയാളിയുടെ ഗാനാസ്വാദനത്തെ തന്നെ മാറ്റിമറിച്ച വിരലിലെണ്ണാവുന്നവരിൽ പ്രഥമഗണനീയനാണെന്നും, പെരിങ്ങോം ആണവ നിലയത്തിനെതിരെയും മുത്തങ്ങ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, മൂന്നാർ കൈയേറ്റത്തിന് വി.എസ് നടത്തിയ പോരാട്ടത്തിന് കൂടെനിന്നും എം.ടി വാസുദേവൻ നായർ ഏറ്റവും നിർണായകഘട്ടത്തിൽ കാണിച്ചിട്ടുള്ള സാമൂഹിക പ്രതിബദ്ധത ചൂണ്ടിക്കാണിച്ചും സംസാരിച്ചു.
വോയിസ് ഓഫ് ആലപ്പിയുടെ സെക്രട്ടറി ധനേഷ് എം. പിള്ളൈ, ആദർശ് മാധവൻകുട്ടി എന്നിവരും അനുസ്മരിച്ചു സംസാരിച്ചു.
മൂന്നുവർഷം മുൻപ് രൂപംകൊണ്ട ബഹ്റൈൻ മലയാളി ഫോറം അതിന്റെ കർത്തവ്യം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന രീതിയിൽ ദിനേശിനെ ഈ വർഷവും അനുസ്മരിക്കുമ്പോൾ ദിനേശ് നാടകരംഗത്ത് ചെയ്ത സേവനങ്ങൾ എത്രമാത്രം വലുതാണെന്നും, പുരികംകൊണ്ടും ചെവികൾ കൊണ്ടും വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന അതുല്യ നടനാണ് ദിനേശ് കുറ്റിയിലെന്നും ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ കണ്ട അനുഭവം അനുസ്മരിച്ചുകൊണ്ട് ആർ. പവിത്രൻ സംസാരിച്ചു. തുടർന്ന് എസ്.എം.പിള്ളൈ, ഗോപാലേട്ടൻ, ജേക്കബ് തേക്കിൻ തോട്, സുനീഷ് മാവേലിക്കര, ഷറഫ്,ജ്യോതിഷ് പണിക്കർ, അജിത് കുമാർ, തോമസ് ഫിലിപ്പ്, വിനോദ് ദേവൻ, മായ അച്ചു, ശിവാംബിക തുടങ്ങിയവർ സംസാരിച്ചു.
രജിതാ സുനിൽ, അമ്പിളി ഇബ്രാഹിം, പ്രഹ്ലാദൻ, മൻഷീർ, സൽമാൻ ഫാരിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റെജീന ഇസ്മയിൽ പരിപാടി നിയന്ത്രിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ മനോജ് പിലിക്കോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.