മനാമ: ബഹ്റൈനിലെ ലൈസൻസുള്ളതായ ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വർധന. 2022ൽ 20,475 ആയിരുന്നത് കഴിഞ്ഞവർഷം 22,060 ആയി ഉയർന്നതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. നഴ്സുമാരുടെയും ഫാർമസിസ്റ്റുകളുടെയും എണ്ണം പരിഗണിക്കുമ്പോൾ സ്വദേശികളെക്കാൾ പ്രവാസികളാണ് കൂടുതൽ. എന്നാൽ, ജനറൽ ഫിസിഷ്യൻ, ഡെന്റൽ മെഡിസിൻ വിഭാഗങ്ങളിൽ സ്വദേശികൾക്കാണ് പ്രാമുഖ്യം.
2023ൽ എൻ.എച്ച്.ആർ.എ ലൈസൻസുള്ള പ്രഫഷണലുകളുടെ എണ്ണം 22,060 ആണ്. ഇതിൽ 9,914 നഴ്സുമാർ, 4,723 ഫിസിഷ്യന്മാർ, 4,328 അനുബന്ധ ആരോഗ്യ വിദഗ്ധർ, 1,172 ദന്ത ഡോക്ടർമാർ, 1,923 ഫാർമസിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്നു. ആകെയുള്ള 9,914 നഴ്സുമാരിൽ 64 ശതമാനം പ്രവാസികളാണ്. 36 ശതമാനം സ്വദേശികളും . 2022ൽ രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ എണ്ണം 9,666 ആയിരുന്നു.
സ്വദേശി ദന്തഡോക്ടർമാരുടെ എണ്ണം പ്രവാസികളെക്കാൾ കൂടുതലാണ്. മൊത്തം നഴ്സുമാരിൽ 69 ശതമാനം പേർ പൊതുമേഖലയിലും 30 ശതമാനം പേർ സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നു. ബാക്കിയുള്ള 1 ശതമാനം പേർ ‘വ്യക്തമല്ല’ എന്ന പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ലൈസൻസുള്ള ഫാർമസിസ്റ്റുകളിൽ 67 ശതമാനം പേർ വിദേശികളാണ്. 75 ശതമാനം ഫാർമസിസ്റ്റുകൾ സ്വകാര്യ മേഖലയിലും 22 ശതമാനം പൊതുമേഖലയിലും ജോലി ചെയ്യുന്നു.ഫിസിഷ്യന്മാരിൽ 66 ശതമാനവും സ്വദേശികളാണ്. ബാക്കിയുള്ളവർ പ്രവാസികളുമാണെന്ന് കണക്കുകൾ കാണിക്കുന്നു.
ഇതിൽ 47 ശതമാനം പേർ പൊതുമേഖലയിലും 43 ശതമാനം പേർ സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നു. ഡെന്റൽ അസിസ്റ്റന്റുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, പാരാമെഡിക്കൽ, സൈക്കോളജിസ്റ്റുകൾ, എന്നിവരടങ്ങുന്ന അനുബന്ധ ഹെൽത്ത് കെയർ എംപ്ലോയ്ഡ് ഗ്രൂപ്പിൽ ഭൂരിഭാഗം പേരും (59 ശതമാനം) സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.