മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ
സമ്മാനിക്കുന്നു
മനാമ: ഇന്ത്യൻ സ്കൂളിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ അഭിനന്ദിക്കുന്നതിനായി അക്കാദമിക് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചു. 2022-2023 അധ്യയനവർഷത്തിലെ മികച്ച പ്രകടനത്തിന് 275ഓളം ഉന്നത വിജയം നേടിയ വിദ്യാർഥകളെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ അക്കാദമിക് രംഗത്തെ മികച്ച പ്രകടനത്തെയും വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂൾ അവരുടെ മികവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം മാതൃകാപരമായി നൽകുന്നതിന് അശ്രാന്ത പരിശ്രമം നടത്തുന്ന ഇന്ത്യൻ സ്കൂളിനെ രവികുമാർ ജെയിൻ അഭിനന്ദിച്ചു. എ വൺ വിജയികളെ അനുമോദിച്ച് പ്രിൻസ് എസ്. നടരാജൻ നടത്തിയ പ്രസംഗത്തിൽ വിദ്യാർഥികളുടെ ഉജ്ജ്വലനേട്ടത്തെ അഭിനന്ദിച്ചു. ഓരോ പഠന വിഷയത്തിനും അതിന്റേതായ സാധ്യതകളുണ്ടെന്നും രക്ഷിതാക്കൾ വിദ്യാർഥികളുടെ താൽപര്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസ് നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ കഠിനാധ്വാനം, അധ്യാപകരുടെ പ്രതിബദ്ധത, രക്ഷിതാക്കളുടെ സഹകരണം, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പിന്തുണ എന്നിവ വിജയത്തിന്റെ ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ വിനോദ് എസ്. നന്ദി പറഞ്ഞു. വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു. ജേതാക്കൾക്ക് മുഖ്യാതിഥിയും സ്കൂൾ അധികൃതരും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.