മനാമ: ഇസ്ലാമോഫോബിയ പരത്തുന്നതിനെതിരെ നിയമനിർമാണം നടത്താൻ കേരള സർക്കാർ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു. ഹ്രസ്വസന്ദർശനാർഥം ബഹ്റൈനിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിനെതിരെ കേരളത്തിൽ അഴിച്ചുവിടുന്ന നുണകൾ ഏറ്റുപിടിച്ചാണ് ഉത്തരേന്ത്യയിലും വ്യാജപ്രചാരണങ്ങൾ നടക്കുന്നത്. അതിനാൽ, മുസ്ലിം സമുദായത്തെക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നത് തടയാൻ കേരള സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. മതേതര ആശയങ്ങൾപോലെതന്നെ മതാശയങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ, പുരോഗമനത്തിന്റെ പേരുപറഞ്ഞ് മതപരമായ ആശയങ്ങളെ കുറ്റകരമായി കാണുന്ന സമീപനമാണ് പലപ്പോഴും കാണുന്നത്. ഇത് സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് നല്ലതല്ല. കേരളത്തിന്റെ രാഷ്ട്രീയ പരിസരം സംഘ്പരിവാറിന് എതിരാണെങ്കിലും സാമൂഹിക, സാംസ്കാരിക പരിസരം അതിന് വിധേയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് പോലുള്ള വ്യാജ പ്രചാരണങ്ങൾക്ക് കേരളത്തിൽനിന്നാണ് തുടക്കംകുറിച്ചത്. ന്യൂനപക്ഷ സ്കോളർഷിപ്, മദ്റസ അധ്യാപകരുടെ പെൻഷൻ തുടങ്ങി മുസ്ലിംകൾക്കെതിരായ വ്യാജ ആരോപണങ്ങളുയർന്നപ്പോൾ ഒരു ഘട്ടംവരെ മുഖ്യമന്ത്രി മൗനംപാലിക്കുകയായിരുന്നു.
ആർ.എസ്.എസിന് മാന്യത ഉണ്ടാക്കിക്കൊടുക്കുന്നതിൽ കേരളത്തിന്റെ പൊതുബോധത്തിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പല്ല ജനാധിപത്യം. ജനങ്ങൾ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനു പകരം തങ്ങൾക്കനുയോജ്യമായ ഒരു ജനസമൂഹത്തെ ഭരണകൂടം രൂപപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരെ രാഷ്ട്രീയപ്രതിരോധത്തിനൊപ്പം സാമൂഹിക ജാഗ്രതയും പ്രാദേശികമായ പ്രതിരോധവും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.