റാഷിദ് എടച്ചേരി
തിരിച്ചറിവിന്റെ നല്ല നാളുകൾ തുടങ്ങുന്നതിനു മുന്നേ ഗൾഫ് സ്വപ്നവുമായി പ്രവാസിയായിട്ട് വർഷം ഏറെ കഴിഞ്ഞു. റമദാൻ വ്രതാരംഭവും ബക്കാലയിലെ ജോലിപ്രവേശനവും ഒന്നിച്ചായിരുന്നു. ബഹ്റൈനിലെ സനാബീസ് എന്ന കൊച്ചു പ്രദേശത്താണ് ബക്കാല.
നോമ്പുകാരനെ സംബന്ധിച്ച് സന്തോഷമുള്ളത് നോമ്പ് തുറക്കുമ്പോഴാണ്. സൂര്യൻ അസ്തമിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ബക്കാലയിൽ സാമാന്യം നല്ല തിരക്കാണ്. സ്വദേശികളും വിദേശികളും ഒരുപോലെ വരുന്നുണ്ടായിരുന്നു. അറബികൾ കൂടുതലും ലബൻ വാങ്ങിച്ച് ധിറുതിയിൽ തിരിച്ചു പോകുന്നത് കന്നിക്കാരനായ ഞാൻ നോക്കി നിന്നു. ബാങ്ക് വിളിക്കാറായി. കടയിലെ തിരക്കിന് ശമനം കാണുന്നില്ല. സഹപ്രവർത്തകൻ ഈത്തപ്പഴവും കുപ്പി വെള്ളവും എനിക്കു നേരെ നീട്ടിയിട്ട് 'ബാങ്ക് വിളിച്ചു, നോമ്പ് തുറന്നോ'എന്ന് സ്നേഹത്തോടെ പറയുന്നതൊന്നും വളരെ ക്ഷീണിതനായി വാടി തളർന്ന എന്റെ ബോധമനസ്സിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗൾഫ് എന്ന സ്വപ്നത്തിനേൽക്കുന്ന ആദ്യ വാട്ടവും നോമ്പുതുറയും തിരക്കിനിടയിൽ യാഥാർഥ്യമായി.
ഇതിനിടയിൽ യഥേഷ്ടം നോമ്പുതുറ വിഭവങ്ങളും പലഹാരങ്ങളും കടയിലേക്ക് എത്തുന്നുണ്ടായിരുന്നു; സ്വദേശി, വിദേശ വ്യത്യാസമില്ലാതെ. സ്നേഹത്തോടെ ചൂടാറാത്ത പൊതികൾ ഏൽപിക്കുന്നത് കൂടുതലും അറബികളായിരുന്നു. അറബികളുടെ നന്മയുള്ള വലിയ മനസ്സ് കേട്ടറിഞ്ഞതാണെങ്കിലും നേരിൽ കണ്ടു തുടങ്ങിയത് അന്ന് മുതലായിരുന്നു.
ഇതിനിടയിൽ ശ്രീലങ്കക്കാരായ യുവാവും രണ്ടു കുട്ടികളും എന്റെ അടുത്തെത്തി സംസാരിക്കാൻ തുടങ്ങി. ഭാഷ വശമില്ലാത്തതുകൊണ്ട് മലയാളികളുടെ തലയാട്ടൽ ഞാനും തുടങ്ങി. കുട്ടികൾ കൈയിൽ കരുതിയ പൊതി എനിക്കു നേരെ നീട്ടി. യുവാവ് കൈയിലുണ്ടായിരുന്ന പാത്രവും എന്നെ ഏൽപിച്ച് തിരിച്ചുപോയി.
ഭക്ഷണം കഴിക്കാനിരുന്ന എന്റെ കൈകൾ നേരെ പോയത് കുട്ടികൾ ഏൽപിച്ച പൊതിയിലേക്കായിരുന്നു. എരിവ് കൂടിയ പ്രത്യേകതരം പൊരികളും പാത്രത്തിൽ കഞ്ഞിയുമായിരുന്നു. മാറിമാറി കൈകൾ ചലിപ്പിച്ചിട്ടും രുചികളുടെ വ്യതിയാനം സമരസപ്പെടുന്നുണ്ടായിരുന്നില്ല. അവസാനം കുബൂസുമായി ദീർഘകാല ബന്ധത്തിന് തുടക്കംകുറിച്ചു.
റമദാൻ രണ്ടാമത്തെ പത്തിൽ എത്തിയതോടെ പഴയതുപോലെ വിഭവങ്ങളുടെ വരവ് കുറഞ്ഞു. കഞ്ഞി മുടങ്ങാതെ എത്തുമായിരുന്നു. പക്ഷേ, കഞ്ഞി ആരും രുചിച്ചുനോക്കാറില്ല. മുത്തായത്തിന് വീട്ടിലെ കഞ്ഞി ഓർമകളിലൂടെ വിരുന്നെത്തിയപ്പോൾ ഞാനൊന്നു രുചിച്ചുനോക്കി. പിന്നീട് ദിവസവും ഞാൻ കഞ്ഞിക്കായി കൊതിയൂറി നിൽക്കാൻ തുടങ്ങി. ദിവസവും പലതരം മസാലക്കഞ്ഞികളായിരുന്നു. റമദാൻ പകുതി കഴിഞ്ഞതോടെ കഞ്ഞിയുടെ രുചി ഷോപ്പിന് പുറത്തേക്ക് പടർന്നുകഴിഞ്ഞിരുന്നു. തറാവീഹ് നമസ്കാരം കഴിയുന്നതോടെ ലങ്കായ ലങ്കൻ മസാലക്കഞ്ഞി അന്വേഷിച്ച് കടയിലേക്ക് മലയാളികൾ കൂട്ടമായി എത്തി തുടങ്ങി. 20 വർഷം കഞ്ഞി എത്താത്ത ഒരു ദിവസവും റമദാനിൽ കഴിഞ്ഞുപോയിട്ടുണ്ടാവില്ല. പിന്നീട് ലങ്കക്കാരൻ ലങ്കയിലേക്കു മടങ്ങി. മൂന്നു വർഷത്തിന്ശേഷം ഈ റമദാനിൽ ശ്രീലങ്കൻ പ്രതിസന്ധി വാർത്തകളിൽ നിറയുന്നു. എരിയുന്ന വയറും ഒരു ചാൺ വയർ നിറയാൻ കരയുന്നു മക്കളും... ഓർമകളിൽ അവർ വീണ്ടുമെത്തുന്നു, കൈയിൽ പൊതിയും പാത്രത്തിൽ കഞ്ഞിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.