മനാമ: മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വിൽക്കുന്ന ലോട്ടറി സ്കീം നടത്തിയതിനെതിരെ വ്യവസായ-വാണിജ്യ മന്ത്രാലയം അധികൃതർ നടപടിയെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിലാണ് ലോട്ടറി വിൽപന നടത്തിയത്. കടയിൽ ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന രണ്ട് മെഷീനുകളും അധികൃതർ കണ്ടെടുത്തു.
റാഫിൾ കൂപ്പൺ അച്ചടിച്ച് വിജയികൾക്ക് കാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ലോട്ടറി നടത്തിയിരുന്നത്. അഞ്ച് ദിനാർ മുതൽ 12 ദിനാർവരെയുള്ള തത്സമയ സമ്മാനങ്ങളും മറ്റൊരു സ്കീമിൽ 390 ദിനാർ മുതൽ 10,300 ദിനാർവരെയുള്ള സമ്മാനങ്ങളുമുള്ള സ്കീമുകളുമാണ് ഉണ്ടായിരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാതെ റാഫിൾ, ലോട്ടറി എന്നിവ നടത്തിയാൽ നിയമനടപടികൾ നേരിടേണ്ടിവരും.
കടകൾക്കും ബിസിനസുകൾക്കും സമ്മാനങ്ങൾ നൽകുന്ന സംരംഭങ്ങൾ നടത്താമെങ്കിലും മന്ത്രാലയം നിർദേശിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണം. ബിസിനസ് സംരംഭത്തിന് മുന്നിൽ കടയുടെ പേര്, സി.ആർ നമ്പർ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ എല്ലാ വിവരങ്ങളും വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാണിജ്യ സ്ഥാപന ഉടമകൾക്ക് നിർദേശം നൽകിയതായി മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഏതെങ്കിലും നിയമലംഘനങ്ങൾ, ഉപേക്ഷിക്കപ്പെട്ട കടകൾ അല്ലെങ്കിൽ സംശയാസ്പദ പ്രവർത്തനങ്ങൾ എന്നിവയുടെ വിവരങ്ങൾ മന്ത്രാലയവുമായി ബന്ധപ്പെട്ട് sijilat.com അല്ലെങ്കിൽ inspection@moic.gov.bh എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. 17111346 അല്ലെങ്കിൽ 17111252 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 80008001 എന്ന ഹോട്ട്ലൈൻ നമ്പറിലോ 17111225 എന്ന വാട്സ്ആപ്പിലോ ആളുകൾക്ക് ബന്ധപ്പെടാം. നിർദേശങ്ങളും പരാതികളും തവാസൂലിലും രേഖപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.