മനാമ: നാഷനൽ ആക്ഷൻ ചാർട്ടറിനെ (എൻ.എ.സി) ബഹ്റൈൻ ജനത അംഗീകരിച്ചത് വികസനത്തിനും നാഗരിക മുന്നേറ്റത്തിനും വേണ്ടിയുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു.
നാക് വാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച സഖീർ കൊട്ടാരത്തിൽ നടന്ന ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ചടങ്ങിൽ പങ്കെടുത്തു. ഹമദ് രാജാവ് രാജകുടുംബാംഗങ്ങളെ സ്വാഗതം ചെയ്യുകയും അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തു.
എൻ.എ.സിയെ പിന്തുണച്ച് വോട്ട് ചെയ്ത ബഹ്റൈൻ ജനതയുടെ ദേശസ്നേഹ നിലപാടുകളെ രാജാവ് അനുസ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവ് പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു
എൻ.എ.സിയുടെ തത്ത്വങ്ങൾ രാജ്യത്ത് വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും നിയമനിർമാണ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകീകരിക്കുന്നതിനും ജനാധിപത്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ആക്ഷൻ ചാർട്ടർ സ്മാരകത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ എൻ.എ.സി വാർഷികാഘോഷത്തിലും രാജാവ് പങ്കെടുത്തു.
പാഠ്യപദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിദ്യാർഥികളിൽ ദേശീയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയാണ് ആഘോഷം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾക്ക് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ബഹ്റൈനികളിലും രാജാവ് അഭിമാനം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയും മന്ത്രാലയ ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർഥികളും ചേർന്നാണ് രാജാവിനെ സ്വീകരിച്ചത്. വിദ്യാർഥികളിൽ ഐക്യം, പൗരത്വം, മനുഷ്യാവകാശങ്ങൾ, സഹവർത്തിത്വം എന്നിവയുടെ ദേശീയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനായി മന്ത്രാലയം ദേശീയ ആക്ഷൻ ചാർട്ടർ തത്ത്വങ്ങളും ദർശനങ്ങളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.