മനാമ: പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി എയർസേവ പോർട്ടൽ പ്രശ്നം നാലുമാസത്തിനകം പരിഹരിക്കണമെന്ന് ഡൽഹി ഹൈകോടതി.
വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായ ഫ്ലൈറ്റ് കാൻസലേഷനുകളെത്തുടർന്ന് റീഫണ്ടും കോമ്പൻസേഷനും മറ്റും കിട്ടുന്നതിന് എയർസേവ പോർട്ടൽ സഹായകരമല്ലെന്നും മറ്റും ചൂണ്ടിക്കാണിച്ച് പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലാണ് നടപടി.
വിമാനയാത്രക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി വ്യോമയാന മന്ത്രാലയം കൊണ്ടുവന്ന എയർസേവ പോർട്ടൽ തുടക്കത്തിൽ വൻവിജയമായിരുന്നു. എന്നാൽ, ഈ അടുത്തകാലത്തായി കാര്യക്ഷമമല്ലാതാവുകയായിരുന്നു. ഫ്ലൈറ്റ് കാൻസലേഷനുകളെത്തുടർന്ന് റീഫണ്ടും കോമ്പൻസേഷനും മറ്റും കിട്ടുന്നതിന് ഇന്ത്യയിൽ കൺസ്യൂമർ കോടതിയിലും മറ്റും ഹരജി നൽകുന്നത് പ്രവാസികളെ സംബന്ധിച്ച് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇവയെല്ലാം കാണിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
ഒരുമാസത്തിനകം വേണ്ട തീരുമാനമെടുക്കാനാണ് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അഡ്വ. മനസ് ഹമീദ്, അഡ്വ. സാറ ഷാജി, അഡ്വ. ബേസിൽ ജോൺസൺ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനായി ഡൽഹി ഹൈകോടതിയിൽ ഹാജരായത്.
ഡൽഹി ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തുടർന്നും ഇടപെടലുകൾ നടത്തുമെന്നും പ്രവാസി ലീഗൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.