മനാമ: ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ’ ആഭ്യമുഖ്യത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കുള്ള സഹായം വയനാട് ജില്ല ശിശു ക്ഷേമ സമിതി കാര്യാലയത്തിന് കൈമാറി.
‘സ്നേഹസ്പർശം’ എന്ന പേരിലാണ് സഹായമെത്തിക്കുന്നത്. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയവരും ഉറ്റവർ നഷ്ടപ്പെട്ടവരുമായ കുട്ടികൾക്കായി ക്യാമ്പുകളിൽ ഒരുക്കിയ കുട്ടിയിടത്തിനാവശ്യമായ വിവിധയിനം കളിക്കോപ്പുകൾ, ചിത്രരചനാപുസ്തകങ്ങൾ, കളർ പെൻസിലുകൾ തുടങ്ങിയ വിവിധ ഇനം വസ്തുക്കളാണ് നൽകിയത്. പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമകളും ജനത്തിരക്കും അതിജീവിച്ച് കുട്ടികൾക്ക് വിവിധ കളികൾ, ചിത്രരചന കളറിങ് ബുക്കുകൾ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം.
കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായുള്ള വിവിധ പരിപാടികളും കുട്ടിയിടത്തിൽ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ വയനാട് ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിൽ 12 ക്യാമ്പുകളിലാണ് കുട്ടിയിടം ഒരുക്കിയിട്ടുള്ളത്.
കാലിക്കറ്റ് കമ്യൂണിറ്റി ബഹ്റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജനറൽ സെക്രട്ടറി പ്രജി, ട്രഷറർ മുസ്തഫ കുന്നുമ്മൽ, ജോയന്റ് സെക്രട്ടറി ശ്രീശൻ, അഷ്റഫ് എൻ.കെ. എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.