കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കമ്പനിയുമായി ആഭ്യന്തരമന്ത്രാലയം കരാറില്‍ ഒപ്പുവെച്ചു. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ് ഫോര്‍ എസ് ഇന്‍റര്‍നാഷനല്‍ ബ്രിട്ടീഷ് കമ്പനി അധികൃതരും ആഭ്യന്തരമന്ത്രാലയം പ്രതിനിധിയുമാണ് ഒപ്പുവെച്ചത്.
ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗപ്പെടുത്തിയുള്ള കുറ്റമറ്റ സുരക്ഷ വിമാനത്താവളത്തില്‍ ഒരുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു വിദേശ കമ്പനിയുമായി വിമാനത്താവള സുരക്ഷാകാര്യത്തില്‍ കരാറിലത്തെുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുള്‍പ്പെടെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയവ കരാറിന്‍െറ പരിധിയില്‍വരും. വിമാനത്താവളത്തിലെ എല്ലാ മേഖലയിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ബന്ധപ്പെട്ട കമ്പനിയില്‍നിന്ന് ലഭ്യമാക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.
സുരക്ഷാ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ സഹകരണം തേടാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആദ്യപടിയായി രണ്ടുമാസം മുമ്പ് ബ്രിട്ടീഷ് വ്യോമ സുരക്ഷാകാര്യ മേധാവിയും ഭീകരവാദ വിരുദ്ധ സ്ക്വാഡ് മേധാവിയുമായ താരിഖ് അഹ്മദ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
യാത്രക്കാരെ സ്വീകരിക്കുന്നതുമുതല്‍ സാധനങ്ങള്‍ പരിശോധിക്കുന്നതും എമിഗ്രേഷന്‍ ക്ളിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതും കണ്ടുമനസ്സിലാക്കിയ അദ്ദേഹം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കയറുന്നതടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
ആധുനിക സംവിധാനങ്ങളും നൂതന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്കും വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ സുരക്ഷയും ഏര്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.