വിമാനത്താവള നവീകരണക്കരാര്‍ ഒപ്പുവെച്ചു

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വികസനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള നവീകരണത്തിനുള്ള കരാറില്‍ കുവൈത്ത് സര്‍ക്കാര്‍ ഒപ്പുവെച്ചു. തുര്‍ക്കിയിലെ ലിമാക് കണ്‍സ്ട്രക്ഷനും കുവൈത്തിലെ കറാഫി ഇന്‍റര്‍നാഷനലും ചേര്‍ന്നുള്ള കണ്‍സോര്‍ട്യം പ്രതിനിധികളും കുവൈത്ത് പൊതുമരാമത്ത് മന്ത്രി അലി അല്‍ഉമൈറുമാണ് 131 കോടി ദീനാറിന്‍െറ കരാറില്‍ ഒപ്പിട്ടത്.
കരാര്‍പ്രകാരം പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം  രണ്ടര കോടി  യാത്രക്കാരെ സ്വീകരിക്കാനാവുമെന്ന് ഒപ്പുവെക്കല്‍ ചടങ്ങിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അലി അല്‍ഉമൈര്‍ പറഞ്ഞു. നിലവില്‍ 50 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം വിമാനത്താവളംവഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്ര-ചരക്കുനീക്കങ്ങള്‍ക്കും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ക്കും വന്‍ തടസ്സമാണ് ഇപ്പോഴുള്ളത്. കരാര്‍ ഒപ്പിട്ടതോടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഏറ്റവുംവലിയ വികസനപദ്ധതിയായി വിമാനത്താവളനിര്‍മാണം മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വികസനത്തിന്‍െറ പ്രധാന നാഴികക്കല്ലായി സര്‍ക്കാര്‍ കണക്കാക്കുന്ന പദ്ധതിയാണ് വിമാനത്താവള നവീകരണം. ആധുനികരീതിയിലുള്ള വിമാനത്താവളത്തിന്‍െറ നവീകരണത്തിന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനര്‍മാരായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്. 1.2  കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍ മൂന്നു ടെര്‍മിനലുകളാണ് നവീകരണത്തിന്‍െറ ഭാഗമായി നിര്‍മിക്കുന്നത്.
ഒരൊറ്റ മേല്‍ക്കൂരക്കുകീഴിലായിരിക്കും ഈ ടെര്‍മിനലുകള്‍. 25 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ സ്പേസാണ് ടെര്‍മിനലിനുണ്ടാവുക. 4500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ എറൈവല്‍-ഡിപാര്‍ചര്‍ ഹാളുകള്‍, അനുബന്ധസൗകര്യങ്ങള്‍ എന്നിവയുമുണ്ടാവും. നവീകരണം പൂര്‍ത്തിയാവുമ്പോള്‍ 51 പുതിയ എയര്‍ക്രാഫ്റ്റ് ഗേറ്റുകളാണ് ഉണ്ടാവുക. ഇത് 21 എണ്ണം എയര്‍ബസ് 380 ഇനത്തില്‍പെട്ട വലിയ വിമാനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍സാധിക്കുന്ന തരത്തിലുള്ളതായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.