കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പർ ടെർമിനൽ ബുധനാഴ്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചു. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസിന് മാത്രമായാണ് നാലാം ടെർമിനൽ നിശ്ചയിച്ചിട്ടുള്ളത്. 14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 2,25,000 ചതുരശ്രമീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനലിനുള്ളത്.
2450 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്നതാണ് പാർക്കിങ് സ്പേയ്സ്. പ്രതിവർഷം 4.5 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ജൂലൈ 25 മുതലേ ടെർമിനൽ പ്രവർത്തിച്ചുതുടങ്ങൂ. ആദ്യഘട്ടത്തിൽ ജി.സി.സി അറബ് സെക്ടറുകളിലേക്കുള്ള കുവൈത്ത് എയർവേസ് വിമാനങ്ങളാണ് നാലാം ടെർമിനൽ വഴി ഓപറേറ്റ് ചെയ്യുക. കുവൈത്ത് എയർവേസിെൻറ ഗൾഫ് അറബ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവിസുകൾക്കാണ് ആദ്യഘട്ടത്തിൽ നാലാം ടെർമിനൽ ഉപയോഗപ്പെടുത്തുക. ആഗസ്റ്റ് പകുതിയോടെ കമ്പനിയുടെ മുഴുവൻ സർവിസുകളും ഇങ്ങോട്ടു മാറ്റുമെന്ന് കുവൈത്ത് എയർവേസ് കോർപറേഷൻ അറിയിച്ചു.
കുവൈത്ത് എയർവേസിന് മാത്രമായുള്ള ടെർമിനൽ നാലിെൻറ നടത്തിപ്പും അറ്റുകറ്റപ്പണിയും കൈകാര്യവും വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷെൻറ സഹകരണം തേടിയിട്ടുണ്ട്.
ഫെബ്രുവരിയിൽ വിളിച്ച ടെൻഡറിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളെ പിന്തള്ളി ദക്ഷിണ കൊറിയൻ കമ്പനി വിജയിക്കുകയായിരുന്നു. വിമാനത്താവള മാനേജ്മെൻറുമായി ബന്ധപ്പെട്ട് കുവൈത്തി യുവാക്കൾക്ക് കൊറിയൻ കമ്പനി പരിശീലനം നൽകുന്നതും കരാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഭാവിയിൽ കുവൈത്തിന് സ്വന്തം നിലക്ക് കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേയുണ്ടായിരുന്ന പ്രധാന ടെർമിനലിനും ശൈഖ് സാദ് ടെർമിനലിനും പുറമെ ജസീറ എയർവേസിനായുള്ള പ്രത്യേക ടെർമിനലും അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 2022ഒാടെ 25 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ശേഷിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.