കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഗൾഫ് രാജ്യങ്ങളിലായി അപകടങ്ങളിൽ മരിച്ചത് 647 ഇന്ത്യക്കാർ. കുവൈത്തിൽ 91 ഇന്ത്യക്കാരാണ് ഇക്കാലയളവിൽ മരിച്ചത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിലാണ് ഈ കാര്യം അറിയിച്ചത്. ബിഹാറിൽ നിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സൗദി അറേബ്യയിൽനിന്നാണ് റിപ്പോർട്ട് ചെയ്തത്. 299 പേരാണ് 2023-24 കാലയളവിൽ ഇവിടെ മരിച്ചത്. യു.എ.ഇ- 107, ബഹ്റൈൻ- 24, കുവൈത്ത്- 91, ഒമാൻ- 83, ഖത്തർ- 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണം. ഇതേകാലയളവിൽ 6001 പേർ ഗൾഫ് രാജ്യങ്ങളിൽ മറ്റു കാരണങ്ങളാൽ മരിച്ചു. സ്വാഭാവിക മരണങ്ങളും, ആത്മഹത്യകളും ഉൾപ്പെടുന്നതാണ് ഇത്.
രാജ്യം തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും മുന്നിലുള്ളത് സൗദി അറേബ്യ തന്നെയാണ്. 2388 പേർ സൗദിയിൽ മരിച്ചതായി മന്ത്രി നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു. രണ്ടാം സ്ഥാനത്ത് യു.എ.ഇയാണുള്ളത്. 2023 ഇന്ത്യക്കാരുടേതാണ് കഴിഞ്ഞ ഒരു വർഷം യു.എ.ഇയിൽ സ്വാഭാവിക മരണമായി റിപ്പോർട്ട് ചെയ്തത്. ബഹ്റൈൻ- 285, കുവൈത്ത് -584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ കണക്കുകൾ.
അപകടങ്ങളിൽ വാഹനാപകട മരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽനിന്നും ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ അപകടങ്ങൾ താരതമ്യേന കുറവാണ്. അതേസമയം, ഈ വർഷം ജൂണിൽ കുവൈത്തിലുണ്ടായി തീപിടിത്തം സമീപകാലങ്ങളിൽ ഗൾഫ് രാജ്യത്തുണ്ടായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആൾനാശമായിരുന്നു. 45 ഇന്ത്യക്കാരടക്കം 49 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ഇതിൽ 23 പേർ മലയാളികളായിരുന്നു.
അതേസമയം, ഹൃദയാഘാതം ഉൾപ്പെടെ സ്വാഭാവിക മരണങ്ങളുടെ എണ്ണം വർധിക്കുന്നത് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.