കുവൈത്ത് സിറ്റി: രാജ്യത്ത് ഇനിയും ബയോമെട്രിക് വിവരം പൂർത്തിയാക്കാനുള്ളത് 11,41,000 പേർ. 1,71,000 കുവൈത്തികളും ഏകദേശം 9,70,000 പ്രവാസികളും വിരലടയാളം രേഖപ്പെടുത്തിയിട്ടില്ല. 2023 മെയിൽ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത് മുതൽ ഏകദേശം 8,05,000 പൗരന്മാർ വിരലടയാളത്തിന് വിധേയരായിട്ടുണ്ട്. 1,8,64,000 പ്രവാസികളും വിവരം നൽകി.
കുവൈത്ത് പൗരന്മാർക്ക് സെപ്റ്റംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31മാണ് ബയോമെട്രിക്സ് പൂർത്തീകരിക്കാൻ അനുവദിച്ച സമയം. ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത പൗരന്മാരുടെയും പ്രവാസികളുടെയും ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നടപടികൾ പൂർത്തീകരിക്കാത്തവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ജനങ്ങളുടെ യാത്രാ അവകാശം ഭരണഘടന ഉറപ്പുനൽകുന്നതിനാൽ പബ്ലിക് പ്രോസിക്യൂഷന്റെയോ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റിന്റെയോ നിർദേശപ്രകാരമോ അല്ലെങ്കിൽ മന്ത്രിതല തീരുമാനത്തിലൂടെയോ മാത്രമേ അത്തരം നിരോധനം ഏർപ്പെടുത്തുകയുള്ളൂ.
അതിനിടെ, നിയമലംഘനങ്ങൾ മൂലമോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലോ പൗരന്മാരും പ്രവാസികളും അടങ്ങിയ ചിലർ ബയോമെട്രിക് നടപടിക്ക് വിധേയരാകില്ലെന്ന് നിരീക്ഷിക്കപ്പെടുന്നതായായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ബയോമെട്രിക് നടപടികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. സഹൽ ആപ്ലിക്കേഷൻ വഴിയോ മെറ്റ വെബ് പ്ലാറ്റ്ഫോം വഴിയോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് സെന്ററുകളിൽ എത്തേണ്ടത്.
രാജ്യത്തിന്റെ അതിർത്തി ചെക്പോസ്റ്റുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങളുണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും, ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.