കുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ ദുരിതം നേരിടുന്നവരെ ചേർത്തുപിടിച്ച് കുവൈത്തിലെ പ്രവാസി സംഘടനകൾ. ദുരന്തം അറിഞ്ഞതു മുതൽ ദുരന്തത്തിൽ ഇരകളായവരോട് ഐക്യപ്പെട്ട പ്രവാസി സമൂഹം എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ വിവിധ സംഘടനകൾ നാട്ടിലുള്ളവർക്ക് നിർദേശം നൽകി.
വയനാട്ടിൽ നിന്നുള്ള നിരവധി പ്രവാസികൾ കുവൈത്തിലുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഏറെയുള്ളതിനാൽ വയനാടിന് പുറത്തുള്ളവരും ആശങ്കയിലായിരുന്നു. മരണ സംഖ്യ ഉയരുന്നതും അപകടത്തിന്റെ ഭീതിദമായ കാഴ്ചകളും പ്രവാസികൾ വേദനയോടെയാണ് ഉൾക്കൊണ്ടത്.
ദുരന്തഭൂമിയിലേക്ക് സഹായങ്ങൾ എത്തിക്കാനും പുനരധിവാസത്തിനും വിവിധ സംഘടനകൾ പദ്ധതികൾ തയാറാക്കി വരികയാണ്.
കുവൈത്ത് സിറ്റി: വയനാട് ദുരന്തത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതോടൊപ്പം വേദനിക്കുന്നവർക്ക് തണലേകാൻ കൂടെ ഉണ്ടാകുമെന്നും കെ.കെ.എം.എ അറിയിച്ചു.
കേരളം ഇന്നോളം ദർശിച്ചിട്ടില്ലാത്ത, മനുഷ്യ മനസുകളെ ഏറെ വേദനിപ്പിക്കുന്നതാണ് വയനാട്ടിലുണ്ടായത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും ഏറെ അകലെ നിന്നാണ് കണ്ടെത്തിയത്. ഇനിയും ഒട്ടേറെ പേരുടെ മൃതദേഹങ്ങൾ ലഭിക്കാനുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും കെ.കെ.എം.എ അറിയിച്ചു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരള അസോസിയേഷൻ കുവൈത്ത് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഇരയായവരെ സഹായിക്കാൻ എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ടു വരണമെന്നും രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ പി.സി.എഫ് കുവൈത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ദുരന്തമുഖത്ത് അകപ്പെട്ട ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചേരാൻ പ്രാർഥിക്കുന്നതായും പി.സി.എഫ് അറിയിച്ചു. ദുരിതത്തിൽ അകപ്പെട്ടവർക്ക് എല്ലാവിധ പിന്തുണയും സ്വാന്ത്വനവും നൽകാൻ മുഴുവൻ സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൽ കെ.എൽ കുവൈത്ത് അനുശോചിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്നും വ്യക്തമാക്കി.
ഇത്തരം ദുഷ്ക്കര സാഹചര്യങ്ങളെ ഒറ്റക്കെട്ടായി മറികടന്ന ചരിത്രമാണ് മലയാളികള്‍ക്കുള്ളത്. ഈ ദുരന്തവും നമ്മള് അതിജീവിക്കുമെന്നും കെ.എൽ കുവൈത്ത് വ്യക്തമാക്കി. സഹായങ്ങൾക്കായി പ്രത്യേക ഹെൽപ് ഡെസ്ക് രൂപവത്കരിച്ചയായും ഭാരവാഹികൾ അറിയിച്ചു.
വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ കുവൈത്ത് കേരള പ്രവാസി മിത്രം അനുശോചനമറിയിച്ചു. ഉറ്റവരെയും ഉടയവരെയും വസ്തുക്കളും നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും പുനരധിവാസ പ്രക്രിയയിൽ സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചു.
വയനാട് ഉരുൾപൊട്ടലിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. മരണപ്പെട്ടവർക്ക് വേണ്ടി പ്രാർഥിക്കുന്നതായും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ രീതിയിലുള്ള സഹായം ദുരന്തഭൂമിയിലെത്തിക്കുമെന്നും ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും സഹോദരങ്ങൾക്ക് താങ്ങായി ഫോക്ക് ഉണ്ടാകുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.