കുവൈത്ത് സിറ്റി: തിരക്കേറുകയും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ അടച്ച ഫ്രൈഡേ മാർക്കറ്റ് പെരുന്നാളിന് ശേഷം വീണ്ടും തുറക്കാൻ മാർക്കറ്റ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. സ്റ്റാളുകളും ഇറക്കുമതി ചെയ്ത മുഴുവൻ ഉൽപന്നങ്ങളും അണുമുക്തമാക്കാനും വിൽപനക്കാർ ഒരുവിധ രോഗലക്ഷണവും ഇല്ലാത്തവരാണെന്ന് ഉറപ്പാക്കാനും കുവൈത്ത് മുനിസിപ്പാലിറ്റി ഫ്രൈഡേ മാർക്കറ്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാർക്കറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പൊലീസിെൻറ സഹായമുണ്ടാവും. 37.5 ഡിഗ്രിക്ക് മുകളിൽ താപനിലയുള്ളവരെയും മാസ്കും കൈയുറയും ധരിക്കാത്തവരെയും അകത്തേക്ക് കടത്തിവിടില്ല. മാർച്ചിൽ അടച്ച ഫ്രൈഡേ മാർക്കറ്റ് ജൂലൈ 10ന് വീണ്ടും തുറന്നെങ്കിലും തിരക്കേറുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ വീണ്ടും അടക്കുകയായിരുന്നു.
കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ സൂഖ് അൽ ജുമുഅ (ഫ്രൈഡേ മാർക്കറ്റ്) സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ വൻ തള്ളിക്കയറ്റമാണ് ഉണ്ടായത്. സാമൂഹിക അകലം പാലിക്കപ്പെടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുകയായിരുന്നു. പ്രവേശനകവാടത്തിന് പുറത്തും തിരക്ക് അനുഭവപ്പെട്ടു. ആളുകൾ ഗേറ്റ് ചാടിക്കടക്കുന്നത് ഉൾപ്പെടെ സംഭവങ്ങൾ ഉണ്ടായതോടെ ഉച്ചക്ക് മുമ്പുതന്നെ അധികൃതർ മാർക്കറ്റ് അടക്കാൻ തീരുമാനിക്കുകയായിരുന്നു. നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്ന ഇൗ തുറന്ന വിപണി മൊട്ടുസൂചി മുതല്‍ വ്യായാമ ഉപകരണങ്ങൾ വരെ മിക്കവാറും സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ് കൂടുതലായി എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.