കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഗസ്റ്റിൽ 88,792 പേർ യാത്ര ചെയ്തു. ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് വിമാനത്താവളത്തിൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ചത്. 1152 വിമാനങ്ങളാണ് രണ്ട് ഭാഗത്തേക്കുമായി സർവിസ് നടത്തിയത്. 582 വിമാനങ്ങളിൽ 65,368 പേർ കുവൈത്തിൽനിന്ന് പുറത്തേക്കും 570 വിമാനങ്ങളിൽ 23,424 പേർ കുവൈത്തിലേക്കും വിമാന മാർഗം സഞ്ചരിച്ചു. ഇന്ത്യയിലേക്കാണ് കൂടുതൽ പേർ പോയത്. 141 വിമാനങ്ങളിൽ 22,876 പേർ. തുർക്കി, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീട് ആളുകൂടുതൽ. തുർക്കിയിലേക്ക് 136 വിമാനത്തിൽ 18,752 പേർ പോയപ്പോൾ അവിടെനിന്ന് ഇങ്ങോട്ട് 135 വിമാനത്തിൽ 8251 പേർ വന്നു. യു.എ.ഇയിലേക്ക് 128 വിമാനത്തിൽ 9144 പേർ പോവുകയും 127 വിമാനത്തിൽ 6297 പേർ തിരിച്ചുവരുകയും ചെയ്തു.
ഖത്തറിലേക്ക് 76 വിമാനത്തിൽ 3905 പേർ പോയപ്പോൾ അവിടെനിന്ന് കുവൈത്തിലേക്ക് 76 വിമാനത്തിൽ 5360 പേർ വന്നു. ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് നിലവിലുള്ളതിനാലാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങൾ വിലക്കുള്ള പട്ടികയിൽ വരുന്നു. യു.എ.ഇ, ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇവിടങ്ങളിൽനിന്ന് പ്രവാസികൾ കുവൈത്തിലേക്ക് വരുന്നുണ്ട്. 30 ശതമാനം ശേഷിയിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം കർശന നിയന്ത്രണങ്ങളോടെ ഇപ്പോൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.