ഇന്ത്യൻ എംബസിയിൽ നടന്ന ഒാപൺ ഹൗസിൽ സംസാരിക്കുന്ന അംബാസഡർ സിബി ജോർജ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. ബുധനാഴ്ച നടന്ന ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എൻജിനീയർമാർ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഓപൺ ഹൗസ് ചർച്ചചെയ്തു.
എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധ െപ്പട്ട് രണ്ടുവർഷത്തോളമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് താനെന്നും കുവൈത്ത് അധികൃതരുമായി ഇതുസംബന്ധിച്ച ചർച്ചകൾ തുടരുമെന്നും അംബാസഡർ വ്യക്തമാക്കി. പ്രശ്നപരിഹാര ചർച്ചകളിൽ വസ്തുതകൾ കൃത്യമായി അവതരിപ്പിക്കാനാണ് കുവൈത്തിലെ മുഴുവൻ ഇന്ത്യൻ എൻജിനീയർമാരുടെയും വിവരം എംബസി ശേഖരിക്കുന്നത്.
എംബസി വെബ്സൈറ്റിലെ ഗൂഗിൾ ഫോം വഴി രജിസ്ട്രേഷൻ നടത്താമെന്ന് അംബാസഡർ പറഞ്ഞു. ഇഖാമ പുതുക്കാൻ കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കിയ ശേഷം നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ എൻജിനീയർമാർ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. എൻജിനിയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി ലഭിക്കാൻ എൻ.ബി.എ അക്രഡിറ്റേഷൻ മാനദണ്ഡമാക്കിയതാണ് എൻജിനീയർമാർക്ക് വിനയായത്.
എൻ.ബി.എ അംഗീകാരമില്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി എൻജിനീയർമാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.എംബസിയുടെ പുതിയ നീക്കം വഴി പ്രശ്നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് എൻജിനീയർമാർ. കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്നുവന്ന പരാതികളിൽ എംബസി കൈക്കൊണ്ട നടപടികളും പിന്നിട്ട ആഴ്ചയിലെ കോൺസുലാർ സേവനങ്ങളും വിശദമാക്കുന്ന പ്രസേൻറഷനും ഓപൺ ഹൗസിൽ ഒരുക്കിയിരുന്നു. അടുത്ത ബുധനാഴ്ച ചേരുന്ന ഓപൺ ഹൗസിൽ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.