കുവൈത്ത് സിറ്റി: ആഗോളതലത്തിൽ പ്രയാസം സൃഷ്ടിച്ച മൈക്രോസോഫ്റ്റ് തകരാർ കുവൈത്തിനെ വലിയ രൂപത്തിൽ ബാധിച്ചില്ല. പ്രശ്നം ഉടലെടുത്തതിന് പിറകെ വിമാന സർവിസ് വൈകാതെ സാധാരണ നിലയിലേക്ക് എത്തിയതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. ഓയിൽ മേഖലക്കും പ്രശ്നം ബാധിച്ചില്ല.
കുവൈത്ത് എയർവേയ്സിന്റെ സംവിധാനങ്ങൾ വെള്ളിയാഴ്ച തന്നെ സാധാരണ നിലയിലേക്ക് എത്തിയതായി സി.ഇ.ഒ അഹ്മദ് അൽക്രിബാനി പറഞ്ഞു. യാത്രക്കാർ, വിദേശ സ്റ്റേഷനുകൾ, സുരക്ഷാ മേഖലകൾ എന്നിവയുമായുള്ള ആശയവിനിമയവും തടസ്സമില്ലാതെ നടന്നു.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി ടീമുകൾ ആവശ്യമായ നടപടിക്രമങ്ങൾ ഉടനടി സ്വീകരിച്ചു.കുവൈത്ത് ഓയിൽ കമ്പനിയുടെ (കെ.ഒ.സി) ഉൽപ്പാദനവും കയറ്റുമതിയും സാധാരണഗതിയിൽ നടന്നതായും തകരാർ ബാധിച്ചിട്ടില്ലെന്നും കമ്പനിയുടെ വക്താവ് ഈസ അൽ മരാഗി പറഞ്ഞു.
കമ്പനി ക്രൗഡ്സ്ട്രൈക്ക് സംവിധാനം ഉപയോഗിക്കുന്നില്ലെന്നും കെ.ഒ.സി വ്യക്തമാക്കി. ാങ്കേതിക ടീം സ്ഥിതിഗതികൾ ഉടനടി വിലയിരുത്തുകയും കമ്പനിയുടെ സംവിധാനങ്ങളെ തകരാർ ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തകരാർ കമ്പനിയുടെ ടാങ്കറുകളെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി (കെ.ഒ.ടി.സി) ആക്ടിങ് സി.ഇ.ഒ ശൈഖ് ഖാലിദ് അഹമ്മദ് അൽസ്സബാഹ് വ്യക്തമാക്കി.
കമ്പനിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ട് പോയതായും ശൈഖ് ഖാലിദ് പറഞ്ഞു. ടെക്നിക്കൽ പ്രശ്നം മറികടക്കാൻ ബാങ്കുകൾക്ക് ബദൽ പദ്ധതികളുണ്ടെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ (കെ.ബി.എ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.