ആഗസ്റ്റ് രണ്ടു മുതൽ ആറുവരെയായി ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് കുവൈത്തിൽനിന്ന് വിമാനമുള്ളത്
കുവൈത്ത് സിറ്റി: വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ട ഷെഡ്യൂളിൽ കുവൈത്തിൽ നിന്ന് അഞ്ച് സർവിസുകൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ആഗസ്റ്റ് രണ്ടു മുതൽ ആറുവരെയായി ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് കുവൈത്തിൽനിന്ന് വിമാനമുള്ളത്. കേരളത്തിലേക്ക് സർവിസുകൾ ഇല്ല. അതേസമയം, വന്ദേ ഭാരത് അഞ്ചാം ഘട്ടം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, വന്ദേ ഭാരത് സർവിസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഗോ എയർ, ഇൻഡിഗോ എയർലൈസ്, എയർ ഇന്ത്യ ഒാഫിസുകളുമായി ബന്ധപ്പെടണമെന്നുകാണിച്ച് ഇന്ത്യൻ എംബസി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 101 സർവിസുകൾ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും കുറഞ്ഞ വിമാനങ്ങൾ മാത്രമാണ് യാത്രയായത്. കുവൈത്തിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യ ജൂലൈ 31 വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പ്രവാസികളാണ് വിമാനമില്ലാത്തതിനാൽ നാട്ടിൽ പോവാൻ കഴിയാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനിന്ന് ആഗസ്റ്റ് ഒന്നുമുതൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുകയാണ്. ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് കുവൈത്ത് എയർവേസ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. കൊച്ചിയടക്കം നാല് ഇന്ത്യൻ നഗരങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. അതേസമയം, ഇന്ത്യയിൽനിന്നുള്ള അനുമതി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.