ഹജ്ജ്: ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടെ അവധി ലഭിക്കും

മസ്കത്ത്: ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടുകൂടി അവധി ലഭിക്കും. രാജ്യത്ത് പുതുതായി നടപ്പിലാക്കിയ തൊഴിൽ നിയമമാണ് ഇക്കാര്യം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഹജ്ജ് ചെയ്യാനായി ലഭിക്കുന്ന ഈ സവിശേഷ അവധി ഒരുവർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം മാത്രമേ കിട്ടുകയുള്ളൂ. മാത്രവുമല്ല, തൊഴിലാളിയുടെ സേവന കാലയളവിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ലീവിന് അർഹതയുണ്ടാവുക. റോയൽ ഡിക്രി നമ്പർ 53/2023 മുഖേന നടപ്പിൽവന്ന നിയമത്തിൽ തൊഴിലാളി സൗഹൃദമായ നിരവധി കാര്യങ്ങളാണ് അടങ്ങിയിട്ടുള്ളത്.

അതേസമയം, ഈ വർഷത്തെ ഹജ്ജിനായി ലോകമെമ്പാടുമുള്ള 1.5 ദശലക്ഷത്തിലധികം തീർഥാടകരാണ് സൗദി അറേബ്യയിലെത്തിയത്. ഒമാനിൽനിന്നുള്ള സംഘങ്ങളും പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഈ വർഷം സുൽത്താനേറ്റിൽനിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരും ആണ് ഉൾപ്പെടുന്നത്. എറ്റവും കൂടുതൽ ഹജ്ജിന് പോകുന്നത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്.19.86 ശതമാനവുമായി വടക്കൻ ബത്തിനയാണ് തൊട്ടടുത്ത്. കുറവ് തീർഥാടകരുള്ളത് അൽവുസ്തയിൽനിന്നാണ്-ഒമ്പത് ശതമാനം.

പ്രായം, കുടുംബ അവകാശം, മഹ്‌റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്‍റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി ആളുകളെ തെരഞ്ഞെടുത്തത്. സുൽത്താനേറ്റിൽനിന്നുള്ള ഏക മലയാളി സംഘവും ദിവസങ്ങൾക്ക് മുമ്പ് വിശുദ്ധകർമത്തിനായി പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

Tags:    
News Summary - Hajj: 15 days paid leave in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.