മസ്കത്ത്: ഇന്ന് മുതൽ ബുധനാഴ്ച വരെ രാജ്യത്ത് മഴയും, ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി പറുപ്പെടുവിച്ച കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.
അറബിക്കടലിൽ രൂപപ്പെടുന്ന ഉയർന്ന ന്യൂനമർദമാണ് മഴക്ക് കാരണം. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, ദാഖിലിയ, അൽ വുസ്ത, ദോഫാർ, മസ്കത്തിന്റെ ചില ഭാഗങ്ങൾ, തെക്കൻ ബാത്തിന, ദാഖിറ അൽ ഹജർ പർവ്വത നിരകൾ എന്നിവിടങ്ങളിലാണ് മഴ പെയ്യാൻ കൂടുതൽ സാധ്യത.
ന്യൂനമർദം കാരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 15 മുതൽ 45 മില്ലീ മീറ്റർ വരെ മഴ ലഭിക്കും. മഴ കാരണം പല ഭാഗങ്ങളിലും വാദികൾ രൂപപ്പെടാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടി പടലങ്ങൾ ഉയർന്ന് പൊങ്ങുന്നത് കാരണം കാഴ്ച പരിധി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയും. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാവും. ഉച്ചക്ക് ശേഷവും വൈകീട്ടും അൽ ഹജർ പർവത നിരകളിലും സമീപ പ്രദേശങ്ങളിലും മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
ഒമാനിലെ താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഒൗദ്യോഗിക മാധ്യമങ്ങളിലൂടെ കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ പുറത്ത് വിടുമെന്നും മുന്നറിയിപ്പുകൾ പൂർണ്ണമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
മഴ ശക്തമാവുമ്പോൾ കുത്തൊഴുക്ക് കാരണം വാദികൾ രുപപ്പെടാറുണ്ട്. ഇത്തരം മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. വാദികളിൽ ഇറങ്ങുകയോ വാഹനം ഇറക്കുകയോ ചെയ്യരുത്. ഇത് രണ്ടും ഒമാനിൽ ശിക്ഷാർഹമാണ്. വാദികൾ വാഹനം ഇറക്കുമ്പോൾ വാഹനങ്ങൾ ഒഴുകി പോവുന്ന നിരവധി സംഭവങ്ങൾ മുൻ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ വാദിയിൽപ്പെട്ട് നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് അധികൃതർ നിയമം കടുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.