ചൂടിന് ശക്തി കൂടുന്നു: എ.സി സര്‍വീസ് കമ്പനികള്‍ ചൂഷണം ചെയ്യുന്നതായി പരാതി

ദോഹ: ചൂടിന് ശക്തി കൂടി വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എസി സര്‍വീസ് കമ്പനികള്‍ സാഹചര്യം ദുരുപയോഗം ചെയ്യുന്നതായി പരാതി. കൃത്യമായ സര്‍വീസ് നടത്താതെയും  സര്‍വീസുകളില്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതായുമാണ് പ്രധാന പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. 
ചൂടിന് ശക്തി കൂടുമ്പോള്‍ പല എസികള്‍ക്കും അത് താങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുന്നു. കംബര്‍സര്‍, കപ്പാസിറ്റര്‍ തുടങ്ങിയ പ്രധാനപ്പെട്ട പാര്‍ട്സുകള്‍ കേട് വരിക സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ കേട് വരുന്ന ഭാഗങ്ങള്‍ മാറ്റി വെക്കുമ്പോള്‍ പലതും നിലവാരമില്ലാത്തതാണെന്ന കാര്യം ഉപഭോക്താവ് അറിയുന്നില്ല. ഒര്‍ജിനലെന്ന വ്യാജ്യേനെ നല്‍കുന്നവ പലതും ഡ്യൂപ്ളിക്കറ്റോ അല്ളെങ്കില്‍ ഉപയോഗിച്ചതോ ആണ്. ഇങ്ങനെ മാറ്റി വെക്കുന്ന പലതും പിന്നീട് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഒന്ന് രണ്ട് തവണ മാറ്റി വെക്കുന്നതോടെ ഉപഭോക്താവ് പുതിയത് വാങ്ങാന്‍ നിര്‍ന്ധിതരാവുന്നു. 
അവസരം ഉപയോഗപ്പെടുത്തി ചൂട്കാലത്തെ തങ്ങളുടെ ചാകരയെന്ന രീതിയിലാണ് ചില കമ്പനികളെങ്കിലും ഉപയോഗിക്കുന്നത്. സര്‍വീസ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പല ടെക്നീഷ്യന്‍മാരും മുന്‍പരിചയമില്ലാത്തവരാണ്. ഇവിടെ വന്നതിന് ശേഷം സാഹചര്യങ്ങള്‍ ടെക്നീഷ്യന്‍മാരാക്കിയവരാണ് ഇവരില്‍ അധിക പേരും. കൃത്യമായ സര്‍വീസ് നടത്താത്തിനാലാണ് എസികള്‍ വളരെ വേഗത്തില്‍ കേട് വരാന്‍ കാരണമെന്ന് പ്രമുഖ കമ്പനിയിലെ ടെക്നിക്കല്‍ മാനേജറായ എഞ്ചിനീയര്‍ ഇസ്ലാം മുഹമ്മദ് വ്യക്തമാക്കി. ജോലികളില്‍ ഒളിച്ചോടി വിസ പോലും ഇല്ലാത്ത സാധാരണ തൊഴിലാളികളാണ് ചിലയിടങ്ങളില്‍ എസി മെക്കാനിക്കുകളായി എത്തുന്നത്. 
കൃത്യമായ അറിവില്ലാതെ ഇവര്‍ നടത്തുന്ന സര്‍വീസുകളാണ് പിന്നീട് ഉണ്ടാകുന്ന പല കേടുപാടുകള്‍ക്കും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിസ്സാര നേട്ടം പ്രതീക്ഷിച്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി ഇത്തരം നൈപുണ്യമില്ലാത്തവരെ സര്‍വീസുകള്‍ക്ക് വിളിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കള്‍ തങ്ങളുടെ അവകാശം കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള വഞ്ചനികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. സര്‍വീസിനത്തെുന്ന തൊഴിലാളിയില്‍ നിന്ന് കൃത്യമായ ബില്ലുകള്‍ വാങ്ങുക, ഐഡിയും പേരും പ്രത്യേകം എഴുതി വാങ്ങിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുകയും വഞ്ചിക്കപ്പെട്ടുവെന്ന് തോന്നിയാല്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോകൃത സംരക്ഷണ സമിതിയില്‍ പരാതി നല്‍കുകയും ചെയ്യുക. സര്‍വീസ് കമ്പനികളില്‍ കൃത്യമായ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.