ദോഹ: ലോകകപ്പിലേക്കുള്ള കാത്തിരിപ്പിനിടയിൽ മറ്റൊരു മഹത്തായ ദിനമായിരുന്നു ലുസൈൽ സൂപ്പർ കപ്പ് മത്സരമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിലേക്ക് ഒഴുകാനിരിക്കുന്ന ആരാധകർക്ക് ലോകകപ്പിന്റെ ആവേശവും ലഹരിയും പകരുന്നതാണ് സൂപ്പർ കപ്പ്.
ഭൂമിയിലെ ഏറ്റവും മഹത്തായ പോരാട്ടത്തിനായി ഖത്തർ സജ്ജമായിരിക്കുന്നുവെന്ന് ഇതോടെ പ്രഖ്യാപിക്കുന്നു -മുഖ്യ സംഘാടകരിൽ ഒരാൾ കൂടിയായ ഹസൻ അൽ തവാദി പറഞ്ഞു. ലോകകപ്പിനെത്തുന്ന കാണികൾക്ക് വിസ്മയമായൊരു നിർമിതിയാണ് ലുസൈൽ സ്റ്റേഡിയമെന്ന് എസ്.സി ഡയറക്ടർ ജനറൽ എൻജി. യാസിർ അൽ ജമാൽ പറഞ്ഞു. എട്ട് സ്റ്റേഡിയങ്ങളും ഖത്തറിന്റെ പാരമ്പര്യവും വേറിട്ട നിർമാണവും പ്രതിഫലിപ്പിക്കുന്നതാണ്. ഏറ്റവും അതുല്യമായൊരു ലോകകപ്പ് ഓർമകളും അനുഭവങ്ങളും കാണികൾക്ക് സമ്മാനിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും -അദ്ദേഹം പറഞ്ഞു.
ലോകകപ്പിലേക്ക് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കിനിൽക്കെ എല്ലാ ആരാധകരെയും ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നതായി ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ കാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.