ദോഹ: ചൂടുകാലം മാറി മരുഭൂ മണ്ണ് തണുത്ത് തുടങ്ങിയതോടെ ശൈത്യകാല ക്യാമ്പിങ് സീസണിന്റെ തയാറെടുപ്പുകളും തുടങ്ങി. 2024-2025 ക്യാമ്പിങ് സീസണിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷന് ഒക്ടോബർ 15ന് തുടക്കം കുറിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. നവംബർ അഞ്ചു വരെയാണ് രജിസ്ട്രേഷൻ. ക്യാമ്പിങ് സീസൺ നവംബർ അഞ്ചിന് ആരംഭിച്ച് 2025 ഏപ്രിൽ 30ന് അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.പുതിയ ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രാലയം വിശദീകരിച്ചു. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന രജിസ്ട്രേഷൻ നടപടികൾക്കൊടുവിൽ നവംബർ ആദ്യത്തോടെ 2024-2025 ശൈത്യകാല ക്യാമ്പിങ് സീസണ് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വകുപ്പ് മേധാവി മുഹമ്മദ് അഹ്മദ് അൽ ദാഹി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന മന്ത്രിതല സമിതി യോഗത്തിൽ ശൈത്യകാല ക്യാമ്പ് അനുവദിക്കുന്നതിനുള്ള ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ഇതുപ്രകാരം വിവിധ ഫീസുകളിൽ ഇളവും പ്രഖ്യാപിച്ചു. കരയോ, കടലോ, പ്രകൃതി സംരക്ഷണ കേന്ദ്രമോ ആയാലും ഫീസ് 10,000 റിയാലിൽനിന്ന് 3000 ആയി കുറച്ചു. സർവിസിൽനിന്ന് വിരമിച്ചവരെയും ഭിന്നശേഷിക്കാരെയും ഫീസിൽനിന്നും ഒഴിവാക്കിയതായി അഹ്മദ് അൽ ദാഹി അറിയിച്ചു. കൂടുതൽ പേർക്ക് ശൈത്യകാല ക്യാമ്പിങ് സീസൺ ഉപയോഗപ്പെടുത്താൻ പ്രോത്സാഹനം നൽകുന്നതാണ് ഈ തീരുമാനം.
അതേസമയം, രജിസ്ട്രേഷൻ സമയത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 റിയാൽ നൽകണം. ക്യാമ്പ് നീക്കം ചെയ്ത് സ്ഥലം നാശനഷ്ടങ്ങൾ വരുത്താതെ നേരത്തെയുള്ള നിലയിൽ തിരികെ നൽകിയാൽ ഉടൻ ഈ തുക തിരികെ നൽകും.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ ഔദ്യോഗിക ആപ്പായ ‘ബീഅ’ വഴിയും രജിസ്ട്രേഷൻ ലഭ്യമാണെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശൈത്യകാല ക്യാമ്പിങ് ഖത്തരി പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രകൃതിയുമായുള്ള ജനങ്ങളുടെ ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പുറംലോകം ആസ്വദിക്കാനുള്ള മാർഗത്തിന് പുറമെ, ഭാവി തലമുറകൾക്കായി പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും അൽ ദാഹി പറഞ്ഞു.വന്യജീവി സംരക്ഷണ വകുപ്പ് ഡയറക്ടറും മന്ത്രാലയത്തിലെ വിന്റർ ക്യാമ്പിങ് അഫയേഴ്സ് ഓർഗനൈസേഷൻ കമ്മിറ്റി ചെയർമാനുമായ ഹമദ് സാലിം അൽ നുഐമി, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ മീഡിയ ആൻഡ് പ്രിവന്റീവ് എജുക്കേഷൻ വിഭാഗം ഓഫിസർ ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുൽ ഹാദി അലി അൽ മർറി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് മീഡിയ ഓഫിസർ ലെഫ്റ്റനന്റ് അബ്ദുൽ മുഹ്സിൻ അൽ അസ്മർ അൽ റുവൈലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.