ദോഹ: കോവിഡ് പ്രതിസന്ധിയിൽ നാടണയാനാകാതിരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഖത്തറിലെ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി നടത്തിയത് മാതൃകാ
സേവനം. ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന അർഹരായവരെ നാട്ടിലെത്തിക്കാനായി പൂർണമായും സൗജന്യമായി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇതിനുപുറമെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഇതുവരെ അമ്പതോളം പേരെ സൗജന്യമായി എത്തിക്കുകയും ചെയ്തു. വന്ദേഭാരത് വിമാനങ്ങളിൽ സീറ്റുകൾ കുറയുകയും അർഹർക്ക് അവസരം കിട്ടാതിരിക്കുകയും ചെയ്തപ്പോഴാണ് പ്രവാസി സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാൻ മുന്നോട്ടു വന്നത്.
പല സംഘടനകളും സ്വന്തമായി ഇത്തരം വിമാനങ്ങളൊരുക്കി. ഇതിനുപുറമെയാണ് വിവിധ സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റിയും പദ്ധതിക്ക് രൂപം നൽകിയത്. സുമനസ്സുകളുടെ സഹായത്താലാണ് പദ്ധതി മുന്നോട്ടുപോയത്.കമ്മിറ്റി ഒരുക്കിയ സൗജന്യ ചാര്‍ട്ടേഡ് വിമാനത്തിൽ 176 പേരാണ് ആദ്യഘട്ടത്തിൽ നാടണഞ്ഞത്. കൊച്ചിയിലേക്കാണ് ഗോ എയർ വിമാനം പറന്നത്. ഐ.സി.ബി.എഫുമായി സഹകരിച്ചായിരുന്നു ഇത്. ഇന്‍കാസ്, സംസ്കൃതി, കാക് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍, സെൻറര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി, ഖത്തര്‍ ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ, ടീം തിരൂര്‍ എന്നീ സംഘടനകളും കോസ്റ്റല്‍ ട്രേഡിങ്, ഗള്‍ഫാര്‍ അല്‍ മിസ്നദ്, ട്രേ ട്രേഡിങ് തുടങ്ങിയ സ്ഥാപനങ്ങളുമാണ് മാതൃകാപരമായ സംരംഭവുമായി സഹകരിച്ചത്.
ചാർട്ടേഡ് വിമാനത്തിന് പുറമെയാണ് വിവിധ ദിവസങ്ങളിലായി കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്കായി അമ്പതോളം പേരെയും വിവിധ വിമാനങ്ങളിലായി സൗജന്യമായി എത്തിച്ചത്. കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്കും സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടവർ, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി ഏറ്റവും അര്‍ഹരായവരെയാണ് യാത്രക്ക് പരിഗണിച്ചത്. ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.