ദോഹ: വിശ്വമേളയുടെ ടിക്കറ്റ് ഉറപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം സമയം. ലോകകപ്പിന്‍റെ ആദ്യ ഘട്ട ടിക്കറ്റ് ബുക്കിങ് ഫെബ്രുവരി എട്ട് ഉച്ചക്ക് ഒന്നോടെ (ഖത്തർ സമയം) അവസാനിക്കും. ജനുവരി 19നാണ് വിവിധ വിഭാഗങ്ങളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. https://www.fifa.com/tickets വെബ്സൈറ്റ് വഴിയാണ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക.
ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിൽ 12 ലക്ഷം പേരായിരുന്നു ടിക്കറ്റിനായി രജിസ്റ്റർ ചെയ്തതത്.
പിന്നീട്, ഒരാഴ്ചകൊണ്ട് 27 ലക്ഷം പേരും അപേക്ഷ നൽകി. ഖത്തർ, അർജന്‍റീന, ഇംഗ്ലണ്ട്, മെക്സികോ, അമേരിക്ക, സ്പെയിൻ, ജർമനി, യു.എ.ഇ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യക്കാരാണ് ടിക്കറ്റ് ബുക്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.
ലോകകപ്പ് ഫൈനൽ ഉൾപ്പെടെ 64 മത്സരങ്ങൾക്കായി നീക്കിവെച്ച 30 ലക്ഷം ടിക്കറ്റുകളിൽ 10 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ കാണികൾക്ക് ലഭ്യമാവുക.
ഫെബ്രുവരി എട്ടിന് ബുക്കിങ് ക്ലോസ് ചെയ്യുന്നതിനു പിന്നാലെ, മാർച്ച് എട്ടു മുതൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അവകാശികളെ തെരഞ്ഞെടുക്കും.
ഇ -മെയിൽ വഴി അറിയിക്കുന്നത് അനുസരിച്ച് ഓൺലൈനിൽ പണമടച്ച് ടിക്കറ്റ് ഉറപ്പിക്കുന്നതാണ് സംവിധാനം. ഖത്തർ റെസിഡന്‍റിന് ബാങ്കുകളുടെ വിസ കാർഡ് വഴി മാത്രമാവും പണം അടക്കാൻ കഴിയുക. ഖത്തറിന് പുറത്തുനിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിസ കാർഡിന് പുറമെ, മറ്റ് പേെമന്റ് കാർഡുകൾ വഴിയും പണമടക്കാവുന്നതാണ്.
വ്യക്തിഗത മാച്ച് ടിക്കറ്റ്, ടീം സ്പെസിഫിക് ടിക്കറ്റ് സീരീസ്, ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റ് ബുക്കിങ്ങുള്ളത്. ഒരു മത്സരത്തിന് ഒരാൾക്ക് ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. എന്നാൽ, ടൂർണമെന്‍റിലുടനീളം 60 ടിക്കറ്റുകൾ വരെ മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. കുടുംബത്തിനും, സൂഹൃത്തുക്കൾക്കുമായി ടിക്കറ്റ് ബുക്ക് ചെയ്ത് ലോകകപ്പ് ആസ്വാദ്യകരമാക്കാൻ ഫിഫ ആഹ്വാനം ചെയ്യുന്നു.
വ്യക്തിഗത മാച്ച് ടിക്കറ്റ് വിഭാഗത്തിൽ കാറ്റഗറി നാലിൽ 40 റിയാലാണ് ടിക്കറ്റ് വില. ഖത്തർ റെസിഡന്‍റിന് മാത്രേമ ഈ ടിക്കറ്റ് ലഭ്യമാവൂ. ഈ വിഭാഗത്തിൽ പ്രീക്വാർട്ടർ മത്സരത്തിന് 70ഉം, ക്വാർട്ടർ ഫൈനൽ മത്സരത്തിന് 300ഉം, സെമി ഫൈനൽ മത്സരത്തിന് 500ഉം, ലൂസേഴ്സ് ഫൈനലിന് 300ഉം, ഫൈനലിന് 750ഉം റിയാലാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.