ദോഹ: വിദ്യാർഥികൾക്ക് ബഹിരാകാശ ശാസ്ത്ര രഹസ്യങ്ങളിലേക്ക് വെളിച്ചം പകർന്ന് കതാറ സ്പേസ് സയൻസ് പ്രോഗ്രാം സമാപിച്ചു. സെപ്റ്റംബർ 24 മുതൽ മൂന്നു ദിവസങ്ങളിലായി അൽ തുറായ പ്ലാനിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ ഖത്തറിലെ 84 സ്കൂളുകളിൽനിന്നുള്ള 551ഓളം വിദ്യാർഥികൾ പങ്കെടുത്തു. 37ലേറെ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
ബഹിരാകാശ ശാസ്ത്ര ഗവേഷകരുമായി സംവദിച്ചും അവരുടെ അനുഭവ പരിചയവും ചിന്തകളും കേട്ടും അറിഞ്ഞും മൂന്നു ദിവസ പരിപാടി പുതു തലമുറക്ക് മുതൽകൂട്ടായി. സ്വദേശി വിദ്യാർഥികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. നാസ ശാസ്ത്രജ്ഞനും ജെറ്റ് പ്രൊപ്പൽഷൻ ലാബ് വിദഗ്ധനുമായ ഡോ. ഇസാം ഹെഗി ചൊവ്വ ഗവേഷണ ദൗത്യങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഖത്തറിന്റെ തെക്കൻ മേഖല ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ തന്റെ ശാസ്ത്ര ഗവേഷണ അനുഭവങ്ങളും 3600 വർഷം പഴക്കമുള്ള മരുപ്പച്ചയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതുമെല്ലാം അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചു.
ഐ.എസ്.ആർ.ഒയുടെ ക്രയോജനിക് ശാസ്ത്രജ്ഞയും ഡയറക്ടറുമായ ലളിത രാമചന്ദ്രൻ, ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി ശാസ്ത്രജ്ഞനും മുൻ ഡയറക്ടറുമായ ഡോ. കെ. രാമചന്ദ്രൻ എന്നിവരും ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ ഖത്തറിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള സംഘങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. കതാറയിലെ കോസ്മിക് സ്പേസ് ആർട്ട് പ്രദർശനം ഒക്ടോബർ 18 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.