ദോഹ: ഖത്തറിലെയും വിദേശങ്ങളിലെയും വിവിധ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ആകാശ രഹസ്യങ്ങളിലേക്ക് അത്ഭുത യാത്രയൊരുക്കിയ കതാറ ബഹിരാകാശ ശാസ്ത്രപരിപാടി സമാപിച്ചു. മാപ്സ് ഇന്റർനാഷനലുമായി സഹകരിച്ചായിരുന്നു കെ.എസ്.എസ്.പി മൂന്നാംഘട്ട ശിൽപശാല സംഘടിപ്പിച്ചത്.
സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള വിദ്യാർഥികളും ബിരുദ വിദ്യാർഥികളും ശാസ്ത്രപ്രേമികളും ഉൾപ്പെടെ 600ലധികം പേരാണ് മൂന്നു ദിവസം നീണ്ട പരിപാടിയിൽ പങ്കെടുത്തത്.
ഖത്തറിലും വിദേശത്തുമുള്ള 101 സ്കൂളുകളിൽനിന്ന് 34ലധികം രാജ്യക്കാരാണ് ബഹിരാകാശ ശാസ്ത്ര പരിപാടിക്കെത്തിയത്. വിവിധ ദേശക്കാർക്ക് ബഹിരാകാശ രഹസ്യങ്ങൾ അറിയാനും, ഈ മേഖലയിൽ ഉന്നത പഠനത്തിന് പ്രചോദനം നൽകാനും അവസരം സൃഷ്ടിക്കുന്നതിനായിരുന്നു കതാറ ആതിഥേയത്വം വഹിച്ചത്.
‘ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എങ്ങനെ നിർമിച്ചു’ എന്ന വിഷയത്തിലാണ് മൂന്നാമത് ബഹിരാകാശ പരിപാടി സംഘടിപ്പിച്ചത്. നാസ, കനേഡിയൻ ബഹിരാകാശ ഏജൻസി, ഷാർജ സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് ആഗസ്റ്റ് 20 മുതൽ 22 വരെ നടന്ന സെഷനുകൾക്ക് നേതൃത്വം നൽകിയത്.
ബഹിരാകാശ ശാസ്ത്ര അവതരണങ്ങളോടൊപ്പം ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള തത്സമയ സംവാദങ്ങൾക്കും കതാറ വേദിയായി. ബഹിരാകാശ മേഖലയിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുള്ള സവിശേഷ അവസരമാണ് പങ്കെടുത്തവർക്ക് സംഘാടകർ നൽകിയത്.
കോൺകേവ് ലെൻസുകളും കോൺവെക്സ് ലെൻസുകളും ഉപയോഗിച്ച് ശാസ്ത്രീയ റിഫ്റാക്ടർ ബോക്സ് ടെലിസ്കോപ്പ് നിർമിക്കുന്നതുൾപ്പെടെയുള്ള പ്രാക്ടിക്കൽ സെഷനുകളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രധാന സവിശേഷത. വിദഗ്ധരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചും അവരുടെ മേൽനോട്ടത്തിലും പങ്കാളികൾ 300 ടെലിസ്കോപ്പുകളാണ് വിജയകരമായി നിർമിച്ചത്. സ്വയം നിർമിച്ച ടെലിസ്കോപ്പിലൂടെ ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു.
കോസ്മിക് കാൻവാസ്: സ്പേസ് ആർട്ട് എക്സിബിഷന്റെ മൂന്നാം പതിപ്പും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. 21 പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളും ബഹിരാകാശവുമായി ബന്ധപ്പെട്ട അതിശയിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും പ്രദർശനത്തിലുൾപ്പെടുത്തിയിരുന്നു. നാസയിൽനിന്നുള്ള യഥാർഥ പ്രിന്റുകളും ഹോളോഗ്രാഫിക് ആർട്ടും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.