ദോഹ: രാജ്യത്തിന്റെ തീരമേഖലയിലെ സമൃദ്ധമായ കണ്ടൽ കാടുകളുടെ സംരക്ഷണത്തിൽ അന്താരാഷ്ട്ര കൂട്ടായ്മയായ ഗ്ലോബൽ മാൻഗ്രോവ് അലയൻസുമായി (ജി.എം.എ) കൈകോർത്ത് ഖത്തർ ഫൗണ്ടേഷന് കീഴിലെ ‘എർത്ത്നാ’. ഖത്തർ ഫൗണ്ടേഷന് കീഴിൽ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ഭാവിയും ലക്ഷ്യമിട്ടുള്ള സംവിധാനമാണ് എർത്ത്നാ സെന്റർ ഫോർ എ സസ്റ്റെയിനബിൾ ഫ്യൂച്ചർ (എർത്ത്നാ).
കണ്ടൽ വന സംരക്ഷണ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ മേഖലയിലെ വൈദഗ്ധ്യവും വിഭവങ്ങളും പങ്കുവെക്കുന്നതിനും ലോകമെമ്പാടുമുള്ള സുപ്രധാന തീര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന പദ്ധതികളിൽ സഹകരിക്കുന്നതിനുമായി മറ്റ് സംഘടനകളുമായി ചേർന്ന് സഹകരിക്കാൻ ജി.എം.എ അംഗത്വം എർത്ത്നായെ പ്രാപ്തമാക്കും. ജൂലൈ 26 ലോക കണ്ടൽ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് എർത്ത്നായുടെ ജി.എം.എ അംഗത്വവും.
2015ൽ യുനെസ്കോക്ക് കീഴിലാണ് ലോക കണ്ടൽ ദിനം ആചരിക്കാൻ ആരംഭിച്ചത്. ആഗോള സുസ്ഥിരതയും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ കണ്ടൽ വനങ്ങൾ അവിശ്വസനീയമായ പങ്കാണ് വഹിക്കുന്നതെന്നും ഉയർന്ന തോതിൽ കാർബണിനെ ആഗിരണം ചെയ്യാൻ അവക്ക് സാധിക്കുമെന്നും കൊടുങ്കാറ്റ്, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ കാലാവസ്ഥ വ്യതിയാന ആഘാതങ്ങളെ പ്രതിരോധിക്കാനും കണ്ടൽക്കാടുകൾക്ക് കഴിയുമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഗോൺസാലോ കാസ്ട്രോ ഡി ലാ മാറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.