ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) 25 ദശലക്ഷം ഡോളർ സംഭാവന നൽകാൻ ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) മുഖേനയാണ് യു.എൻ അഭയാർഥി ഏജൻസിക്ക് ഭീമൻ തുക നൽകുന്നത്.
ഫലസ്തീൻ അഭയാർഥികൾക്കും റിലീഫ് ഏജൻസിയുടെ മനുഷ്യ വികസനത്തിനും മേഖലയിലെ മാനുഷിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്നും സമൂഹമാധ്യമങ്ങളിലൂടെ ക്യു.എഫ്.എഫ്.ഡി വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സംരക്ഷണം എന്നിവയുൾപ്പെടെയുള്ള പ്രവർത്തന മേഖലകളിൽ ഫലസ്തീൻ അഭയാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനോടൊപ്പം ഭീകരമായ ആക്രമണങ്ങൾ നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ യു.എൻ. റിലീഫ് ആൻഡ് വർക്സ് ഏജൻസി നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇരുകക്ഷികളും തമ്മിൽ കരാർ ഒപ്പുവെച്ചതിന് ശേഷം ക്യു.എഫ്.എഫ്.ഡി ആക്ടിങ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ അഹ്മദ് അൽ അസീരി പറഞ്ഞു.
ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയും അഭയാർഥികളും നേരിടുന്ന മാനുഷിക സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതിലുമുള്ള ഖത്തറിന്റെ പിന്തുണയെ അടിവരയിടുന്നതാണ് യു.എൻ ഏജൻസിക്കുള്ള ക്യു.എഫ്.എഫ്.ഡിയുടെ 25 ദശലക്ഷം ഡോളർ സംഭാവന.
ഫലസ്തീൻ അഭയാർഥികളെ ദീർഘകാലമായി ഖത്തർ പിന്തുണക്കുകയാണെന്നും മേഖലയിലുടനീളം യു.എൻ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ പ്രധാന പങ്കാളിയും ഉപദേഷ്ടാവുമാണ് ഖത്തറെന്നും എക്സ്റ്റേണൽ റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ തമാറ അൽ രിഫാഈ പറഞ്ഞു.
ഖത്തർ സർക്കാറിനോടും ജനങ്ങളോടും അവരുടെ ഐക്യദാർഢ്യത്തിനും പിന്തുണക്കും പ്രത്യേകിച്ചും ഗസ്സയിലെ സാഹചര്യങ്ങളിൽ ഖത്തർ നൽകുന്ന പിന്തുണക്ക് യു.എൻ ഏജൻസി നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഫലസ്തീൻ അഭയാർഥികളെ പിന്തുണക്കുന്നതിന്റെ ഭാഗമായി യു.എൻ റിലീഫ്, വർക്സ് ഏജൻസിക്ക് ഖത്തർ 18 ദശലക്ഷം റിയാൽ സംഭാവന നൽകിയിരുന്നു.
ഫലസ്തീനികളെ പിന്തുണക്കുന്ന ഐക്യരാഷ്ട്ര ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കങ്ങൾക്കിടെയാണ് ഖത്തറിന്റെ സഹായം.
ഇസ്രായേൽ നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു. ഏജൻസിയെ തകർക്കാനുള്ള ഏറ്റവും പുതിയ പ്രചാരണമാണിതെന്ന് യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. നീക്കം ഖത്തറും അപലപിച്ചു. അന്താരാഷ്ട്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ശ്രമമെന്ന് ആവർത്തിച്ച ഖത്തർ വിദേശകാര്യമന്ത്രാലയം, യു.എൻ.ആർഡബ്ല്യൂ.എക്കുള്ള സഹായം തുടരുമെന്നും ആവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.