വിമാനത്തിന്റെ വിദൂര ദൃശ്യം
ദോഹ: ഖത്തറിൽ പന്തുരുളും മുമ്പേ കളിയും ജീവിതവുംവിട്ട് പറന്നകന്ന ഇതിഹാസതാരം ഡീഗോ മറഡോണയുടെ അസാന്നിധ്യം ആരാധകർക്ക് തീരാ വേദനയാണെങ്കിലും, ഒരൽപം സാന്ത്വനമായി മറ്റൊരു 'ഡീഗോ' ദോഹയിൽ പറന്നിറങ്ങും. മൈതാനങ്ങളെ പുളകമണിയിച്ച കളിയാവേശവുമായി എന്നും ആരാധകരെ കോരിത്തരിപ്പിച്ച സാക്ഷാൽ ഡീഗോ മറഡോണയുടെ ഒാർമകളുമായി പറക്കുന്ന വിമാനം. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഡീഗോ മറഡോണയില്ലാത്ത ലോകകപ്പ് എന്ന പ്രത്യേകതയോടെയാണ് ഖത്തർ വിശ്വമേളയെ വരവേൽക്കാനൊരുങ്ങുന്നത്.
എന്നാൽ, അർജന്റീനയെയും ഡീഗോയെയും എന്നും നെഞ്ചേറ്റുന്ന ആരാധകർക്ക് അദ്ദേഹത്തിന്റെ ഓർമകൾ സമ്മാനിക്കുന്ന വിമാനം ലോകകപ്പിന്റെ ഭാഗമായാണ് ഖത്തറിലേക്ക് വരുന്നത്. നവംബറിൽ നടക്കുന്ന ടൂർണമെന്റ് വേളയിലാവും വരവ്.
ഇക്കഴിഞ്ഞ മേയ് അവസാന വാരത്തിലാണ് 'ടാൻഗോ ഡിയോസ്' എന്ന പേരിൽ ഡീഗോയുടെ സ്മരണകളുമായി വിമാനം പുറത്തിറക്കിയത്. അർജന്റീന കുപ്പായത്തിൽ ഇതിഹാസ താരത്തിന്റെ നമ്പറായ '10'നെ സൂചിപ്പിക്കുന്നതാണ് പേര്. പുറംഭാഗവും അകവുമെല്ലാം ചിത്രങ്ങളും വിഡിയോകളുമായി മറഡോണ മയം. 1986 ലോകകപ്പ് കിരീടത്തിൽ മറഡോണ മുത്തമിടുന്ന കൂറ്റൻ ചിത്രമാണ് വിമാനത്തിന്റെ പുറംഭാഗത്തെ മോടികൂട്ടുന്നത്. ചിറകുകളിൽ ഡീഗോയുടെ ഒപ്പും പഴയകാല ചിത്രങ്ങളും മുതൽ വിവാദമായ 'ഹാൻഡ് ഓഫ് ഗോഡ്' ഗോൾവരെ മുദ്രണം ചെയ്തിരിക്കുന്നു.
ഫുട്ബാൾ സ്റ്റേഡിയത്തിലെ ഡീഗോയുടെ സാന്നിധ്യം ഓർമിപ്പിക്കുന്നതാണ് വിമാനത്തിനകത്തെ സംവിധാനങ്ങൾ. പഴയകാല കളി മുഹൂർത്തങ്ങൾ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളുമായെത്തുന്നു. ഒപ്പം, നിർമിതബുദ്ധിയുടെ സഹായത്താൽ മറഡോണയോട് ചോദ്യങ്ങൾ ചോദിക്കുന്നതും അദ്ദേഹം ഉത്തരം നൽകുന്നതുമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മേയിൽ ബ്വേനസ് ഐയ്റിസിലെ മോറോൺ വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഡീഗോയുടെ മക്കളായ ഡൽമയും യാനിനയുമാണ് വിമാനത്തിൽ ആദ്യം പ്രവേശിച്ചത്. വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഒടുവിലായാണ് ലോകകപ്പ് വേളയിൽ ഖത്തറിലുമെത്തുക. 10 സീറ്റുള്ള വിമാനത്തിൽ 1986 ലോകകപ്പ് ടീമിൽ ഡീഗോക്കൊപ്പം കളിച്ച താരങ്ങളും എത്തുമെന്ന് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറഡോണയുടെ ഫുട്ബാൾ ജീവിതവുമായി ഏറെ ഇഴയടുപ്പമുള്ള മെക്സികോ, കൊളംബിയ, സാവോപോളോ, ഇറ്റലിയിലെ നാപ്ൾസ്, അമേരിക്ക, ബാഴ്സലോണ എന്നീ നഗരങ്ങളിലെത്തിയാവും ലോകകപ്പിന്റെ നാളിൽ ഖത്തറിലേക്കുള്ള വരവ്.
നിലവിൽ മൊറോൺ വിമാനത്താവളത്തിലുള്ള 'ഫ്ലയിങ് മ്യൂസിയ'ത്തിലേക്ക് ആഗസ്റ്റ് 21വരെ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ് ഉടമസ്ഥർ. 'സ്വർഗത്തിലെ ഡീഗോയോട് ചോദിക്കാം' എന്നപേരിൽ അർജന്റീനയിൽനിന്നുള്ള ആരാധകർക്ക് സാറ്റലൈറ്റ് വഴി ചോദ്യങ്ങൾ ഉന്നയിക്കാനും നിർമിതബുദ്ധി വഴി ഉത്തരം നൽകുന്ന സംവിധാനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.