ദോഹ: എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് നേരിടുന്ന വെല്ലുവിളികളിലൊന്നാണ് എണ്ണച്ചോർച്ച. കടലിലും മറ്റുമായി ജലത്തിനൊപ്പം എണ്ണ കലരുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം കടുത്തതാണ്. ഇത് തടയുന്നതിനും എണ്ണയും ജലവും സുരക്ഷിതമായി വേർതിരിച്ചെടുക്കുന്നതിനും ശ്രദ്ധേയമായൊരു പരിഹാരം വികസിപ്പിച്ചെടുക്കുകയാണ് ഖത്തർ സർവകലാശാലയിലെ ഗവേഷകർ.
സർവകലാശാലയിലെ അനലിറ്റിക്കൽ കെമിസ്ട്രി വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. ഷാബി അബ്ബാസ് സെയ്ദിക്ക് കീഴിൽ ബിരുദവിദ്യാർഥികളായ മൈമൂന മുഹമ്മദും നദാ യഹിയാ ദയാബുമാണ് എണ്ണയും ജലവും വേർതിരിക്കുന്നതിലെ വെല്ലുവിളിക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
എണ്ണ-ജല മിശ്രിതങ്ങളിൽനിന്ന് കാര്യക്ഷമമായ എണ്ണ വീണ്ടെടുക്കുന്നതിനുള്ള പുതിയ സംവിധാനം വികസിപ്പിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പോളിയുറീൻ (പി.യു) സ്പോഞ്ചും കോട്ടനും കുറച്ച് ഗ്രാഫീൻ ഓക്സൈഡ് (ആർ.ജി.ഒ) ഉപയോഗിച്ച് പരിഷ്കരിക്കുന്നതിലൂടെ ഹൈഡ്രോഫോബിസിറ്റി, ഓയിൽ ആഗിരണത്തിന്റെ കാര്യക്ഷമത, പുനരുപയോഗക്ഷമത, ചെലവ്-ഫലപ്രാപ്തി എന്നിവയിൽ മികച്ച ഫലമാണ് കൈവരിച്ചിരിക്കുന്നത്.
ഗതാഗതം, ഗാർഹിക ഉപയോഗം, വ്യവസായിക പ്രവർത്തനങ്ങൾ എന്നിവയുടെ ഫലമായുണ്ടാകുന്ന എണ്ണ ചോർച്ച പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
പോളിയൂറിൻ സ്പോഞ്ചുകളുടെ ത്രിമാന പോറസ് ഘടന നേരത്തേതന്നെ എണ്ണ-ജല വേർതിരിക്കൽ പ്രക്രിയകളിൽ ഫലങ്ങൾ തെളിയിച്ചിരുന്നു. എന്നിരുന്നാലും അതിന്റെ മോശം ഹൈഡ്രോഫോബിസിറ്റി കാരണം എണ്ണ ആഗിരണ കാര്യക്ഷമതയെ പരിമിതപ്പെടുത്തി. ഈ പരിമിതി മറികടക്കാനാണ് ഗ്രാഫീൻ ഓക്സൈഡ് ഉപയോഗിച്ച് പരിഷ്കരിച്ച് സ്പോഞ്ചിന്റെ ഹൈഡ്രോഫോബിസിറ്റി വർധിപ്പിക്കുന്നതിലും എളുപ്പത്തിൽ ലഭ്യമായ ഗ്രീൻ റെഡൂസിങ് ഏജന്റായ എൽ അസ്കോർബിക് ആസിഡ് ഉപയോഗിച്ച് ഗ്രാഫിൻ ഓക്സൈഡായി കുറക്കുന്നതിലും ഗവേഷക ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആർ.ജി.ഒ-പി.യു സ്പോഞ്ചുകൾ നിർമിക്കുന്നതിന് എൽ അസ്കോർബിക് ആസിഡിനെ കുറക്കുന്ന ഏജന്റായി ഉപയോഗിക്കുന്ന ഒരു ഗ്രീൻ രീതിയാണ് ടീം ഉപയോഗിച്ചത്. ആർ.ജി.ഒ-പി.യു സ്പോഞ്ച് മികച്ച പുനരുപയോഗക്ഷമതയും കംപ്രസിബിലിറ്റിയും പ്രകടമാക്കിയതായും ആർ.ജി.ഒ-പി.യു സ്പോഞ്ചിന്റെ ഉയർന്ന കംപ്രസബിൾ, സുഷിര സ്വഭാവം വിവിധ സാമ്പിളുകളിലെ ആർ.ജി.ഒ-പരുത്തി പ്രതലങ്ങളേക്കാൾ മികച്ചതാണെന്നും ഖത്തർ സർവകലാശാല ഗവേഷക ടീം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.