ദോഹ: യുക്രെയ്നില്‍ സമാധാന ശ്രമവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി റഷ്യയിലേക്ക്.
മോസ്കോയിലെത്തുന്ന അദ്ദേഹം റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തും. അന്‍റാലിയ ഡിപ്ലോമസി ഫോറത്തിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി തുര്‍ക്കിയില്‍നിന്നാണ് മോസ്കോയിലേക്ക് തിരിക്കുന്നത്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ സമാധാനത്തിന് ശ്രമിക്കുന്നവർ ഏറെ പ്രതീക്ഷയോടെയാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെ വീക്ഷിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനപരമായാണ് പ്രതിസന്ധി പരിഹരിക്കേണ്ടതെന്ന് ഖത്തര്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്. വിയനയില്‍ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ത്തിവെച്ചിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇറാനുമായുള്ള തങ്ങളുടെ വ്യാപാരത്തെ ബാധിക്കരുത് എന്ന റഷ്യയുടെ ആവശ്യമാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. ഇതോടെയാണ് അടിയന്തരമായി ശൈഖ് അബ്ദുറഹ്മാന്‍ ആൽഥാനി മോസ്കോയിലേക്ക് തിരിക്കുന്നത്. ഇക്കാര്യം വിദേശകാര്യ മന്ത്രിയുടെ വക്താവ് ദോഹയിൽ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.