നാസർ അൽ ഖാതിർ - ലോകകപ്പിന് താമസസൗകര്യമൊരുക്കുന്ന ക്രൂസ് ഷിപ്പുകളിലൊന്ന്- ഹോട്ടലുകൾ
ദോഹ: ലോകകപ്പ് ഫുട്ബാളിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികളുടെ താമസത്തിനായി 1,30,000 മുറികൾ സജ്ജമായതായി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. നവംബർ-ഡിസംബറിലായി നടക്കുന്ന ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് താമസ സൗകര്യം ഉറപ്പിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി ഇവ ബുക്ക് ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ലോകകപ്പ് സമയത്ത് താമസത്തിന് ഒരുക്കുന്ന ആകെ റൂമുകളിൽ 80 ശതമാനവും ഇപ്പോൾ അക്കമഡേഷൻ പോർട്ടൽ വഴി ലഭ്യമാണെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് 12 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന്റെ ആദ്യ ഘട്ട ടിക്കറ്റ് വിൽപനയിൽ ഇതിനകം എട്ട് ലക്ഷത്തിലേറെ പേർ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ഏപ്രിൽ അഞ്ചു മുതൽ തുടക്കവും കുറിച്ചിട്ടുണ്ട്. ഏപ്രിൽ 28വരെയാണ് ഈ ഘട്ടത്തിലെ ടിക്കറ്റ് ബുക്കിങ് സമയം. ടിക്കറ്റ് സ്വന്തമാക്കിയ വിദേശ കാണികൾക്ക് താമസ സൗകര്യം ബുക്ക് ചെയ്യാനുള്ള നടപടി ആഴ്ചകൾക്ക് മുമ്പ് തുടക്കം കുറിച്ചിരുന്നു. ലോകകപ്പിന്റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താമസച്ചെലവാണ് ഖത്തർ ആരാധകർക്ക് വാഗ്ദാനം ചെയ്യുന്നത്.
ദിവസത്തേക്ക് 80 ഡോളർ (291 റിയാൽ) മുതൽ അപ്പാർട്മെന്റ് റൂമുകൾ ലഭ്യമാണ്. ആഡംബര േഫ്ലാട്ടിങ് ഹോട്ടലുകളിൽ ദിവസത്തേക്ക് 180 ഡോളർ (655 റിയാൽ) നിരക്കിലും മുറികൾ ലഭ്യമാണ്. റസ്റ്റാറൻറ്, വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് േഫ്ലാട്ടിങ് ഹോട്ടലുകൾ സജ്ജമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ കാണികൾക്ക് ഏറ്റവും മികച്ച അനുഭവം ഒരുക്കുന്നതാണ് േഫ്ലാട്ടിങ് ഹോട്ടലുകൾ.
ഇതിനായി എം.എസ്.സിയുടെ രണ്ട് ക്രൂസ് ഷിപ്പുകളിലെ ബുക്കിങ് ഇപ്പോൾ ലഭ്യമാണ്. 4000 താമസ സൗകര്യങ്ങളോടെയാണ് ക്രൂസ് ഷിപ്പുകൾ ലോകകപ്പിന് കാണികളെ വരവേൽക്കാനൊരുങ്ങുന്നത്.
പ്രശസ്ത യൂറോപ്യൻ ഹോസ്പിറ്റാലിറ്റി സ്ഥാപനമായ അകോറുമായാണ് താമസസൗകര്യങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സുപ്രീം കമ്മിറ്റി കരാറിൽ ഒപ്പുവെച്ചത്. അപ്പാർട്മെന്റും വില്ലകളുമായി 60,000ത്തോളം റൂമുകളിൽ അകോറിന്റെ 10,000 ത്തോളം ജീവനക്കാരുടെ സേവനവും ലോകകപ്പ് കാലത്ത് ലഭ്യമാവും. ലോകകപ്പ് വേദികളിലെത്താൻ ആഗ്രഹിക്കുന്ന എല്ലാ ആരാധകർക്കും നിരവധി സൗകര്യങ്ങൾ ഖത്തർ ഒരുക്കിയതായി സുപ്രീം കമ്മിറ്റി സി.ഇ.ഒ നാസർ അൽ ഖാദിർ ഉറപ്പ് നൽകി.
എല്ലാ ആരാധകർക്കും താങ്ങാനാവുന്ന താമസ സൗകര്യങ്ങളായിരിക്കും ഖത്തറിലേതെന്നും, പശ്ചിമേഷ്യയിലെ ആദ്യ ലോകകപ്പ് അപൂർവ അനുഭവമായി മാറുമെന്നും നാസർ അൽ ഖാദിർ പറഞ്ഞു. 'ടിക്കറ്റ് സ്വന്തമാക്കിയ രാജ്യത്തിനു പുറത്തുനിന്നുള്ള ആരാധകർ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി താമസ സൗകര്യം ബുക്ക്ചെയ്യാൻ ശ്രമിക്കണം. മറ്റു വഴികളിലൂടെ റൂമുകൾ ബുക്ക് ചെയ്യാമെങ്കിലും, മിതമായ നിരക്കിൽ ഹോട്ടലുകളും മറ്റും കണ്ടെത്താൻ ഔദ്യോഗിക പ്ലാറ്റ്ഫോം തന്നെ ഉപയോഗിക്കണം' -അദ്ദേഹം വിശദീകരിച്ചു.
• എല്ലാവർക്കും താങ്ങാവുന്ന ലോകകപ്പ്
ഖത്തറിലേക്ക് വരുന്ന വിദേശ ഫുട്ബാൾ ആരാധകർ താമസത്തിനായി വലിയ തുക മുടക്കേണ്ടി വരില്ലെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി സി.ഇ.ഒ നാസർ അൽ ഖാതർ ഉറപ്പുനൽകി. ഈ ലോകകപ്പ് എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഖത്തർ സംഘടിപ്പിക്കുമെന്ന് ബ്രിട്ടീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അൽ ഖാതിർ പറഞ്ഞു.
'മൂൻകാല ലോകകപ്പുകൾ കൂടി മനസ്സിലാക്കിയാണ് ഞങ്ങൾ ഒരുങ്ങുന്നത്. അവിടെയെല്ലാമുള്ള വൻ വിലവർധനവ് ഞങ്ങളുടെ ശ്രദ്ധയിലുണ്ട്. ടിക്കറ്റ് വാങ്ങിയ ആരാധകരെ മുതലെടുക്കുന്ന ഈ പതിവിൽ നിന്ന് വ്യത്യസ്തമായിരിക്കും ഖത്തർ. ഇത്തരം നടപടികൾ ഒഴിവാക്കി എല്ലാവർക്കും താങ്ങാവുന്ന ലോകകപ്പിനാണ് ഞങ്ങൾ വേദിയൊരുക്കുന്നത്' -നാസർ അൽ ഖാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.