ജിദ്ദ: സൗദിയിൽ വിവിധ തരത്തിലുള്ള 5300 ധാതുനിക്ഷേപ മേഖലകളുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപറേറ്റിവ് ഡയറക്ടർ ബോർഡ് ചെയർമാൻ പ്രഫ. അബ്ദുൽ അസീസ് ബിൻ ലബൗൺ പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇതുവരെ നടത്തിയ ധാതു പര്യവേക്ഷണങ്ങളിലാണ് ഇത്രയധികം ധാതുഖനനത്തിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തിയത്. മെറ്റാലിക്, നോൺ-മെറ്റാലിക് പാറകൾ, നിർമാണപദാർഥങ്ങൾ, അലങ്കാരക്കല്ലുകൾ, മറ്റിനം കല്ലുകൾ തുടങ്ങിയ നിരവധി ധാതുനിധികൾ ഇതിലുൾപ്പെടും. സ്വർണം, വെള്ളി, ചെമ്പ്, ടിൻ, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള ലോഹധാതുക്കളുള്ള ധാരാളം സ്ഥലങ്ങൾ സൗദിയിലുണ്ട്. സമഗ്രമായ സർവേയുടെ ഫലങ്ങൾ കൂടുതൽ ധാതുസമ്പത്ത് കണ്ടെത്തുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യം വളരെയധികം ശ്രദ്ധചെലുത്തിയ എണ്ണ, പെട്രോകെമിക്കൽ രംഗങ്ങൾക്ക് ശേഷം ധാതുക്കളിൽ ശ്രദ്ധയൂന്നുകയാണ്. അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ രാജ്യം ദേശീയ സമ്പദ്വ്യവസ്ഥയുടെ മൂന്നാമത്തെ സാമ്പത്തിക സ്തംഭമായി ധാതുമേഖലയെ കാണുകയാണ്. അതിൽ മുതലിറക്കാൻ പദ്ധതികൾ പ്രവർത്തന പഥത്തിലാണ്. ഇതിന്റെ ഭാഗമായി വ്യവസായ, ഖനിജ മന്ത്രാലയം നിരവധി സർവേകൾ ഇതിനകം നടത്തിയിട്ടുണ്ട്. ധാതുനിക്ഷേപത്തിന് അടിത്തറയിടുക, പ്രാദേശിക സെമിനാറുകളും വർക്ക് ഷോപ്പുകളും നടത്തുക, ജിയോളജിക്കൽ ഫീൽഡ് ട്രിപ്പുകൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, അന്താരാഷ്ട്ര മൈനിങ് സമ്മേളനം തുടങ്ങിയ പരിപാടികളും അതിലുൾപ്പെടും. മൈനിങ് വർക് ഷോപ്പുകളും പര്യവേക്ഷണ യാത്രകളും സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സൗദി ജിയോളജിസ്റ്റ് സൊസൈറ്റി നേതൃത്വം നൽകുന്നുണ്ട്. ഭൗമശാസ്ത്രവും ഖനനവുമായി ബന്ധപ്പെട്ട എട്ട് ബ്രോഷറുകളും 19 പോസ്റ്ററുകളും തയാറാക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.