നിയോം നഗരം (മാതൃക)
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് കരകയറാൻ വിഷമിക്കുന്ന ലോകരാജ്യങ്ങൾക്കിടയിൽ അതിവേഗം ഉയർത്തെഴുന്നേറ്റ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. മഹാമാരിയെയും അതിന്റെ പ്രത്യാഘാതങ്ങളെയും ആസൂത്രണ വൈഭവംകൊണ്ടും ഇച്ഛാശക്തികൊണ്ടും ദ്രുതഗതിയിൽ മറികടക്കുന്ന സൗദിയെയാണ് 2022ൽ ലോകം വീക്ഷിച്ചത്. കൊറോണ വൈറസിന്റെ പടിയിൽനിന്ന് മാനവരാശി മെല്ലെ മുക്തി നേടിത്തുടങ്ങിയ 2022ൽതന്നെ വിവിധ മേഖലകളിൽ രാജ്യം നടത്തിയ കുതിപ്പ് അത്ഭുതാവഹമാണ്. വിവിധ മേഖലകളിൽ ഭരണകൂടം നടത്തിയ പദ്ധതി പ്രഖ്യാപനങ്ങളും ദീർഘവീക്ഷണവും ഭാവനസമ്പന്നതയും ഒത്തുചേർന്ന നടപടികളും രണ്ട് വർഷത്തിലധികം നീണ്ട മഹാമാരിയുടെ ‘മരവിപ്പ്’ തൊട്ടുതീണ്ടാത്തതായിരുന്നു.
സാമൂഹികവും സാമ്പത്തികവുമായ കുതിച്ചുചാട്ടത്തിനുതകുന്ന പദ്ധതികളിലൂടെ വികസന മുന്നേറ്റം സൃഷ്ടിക്കാനുള്ള ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നീക്കങ്ങൾക്ക് കോവിഡ് ചെറിയൊരു ഇടവേള തീർത്തു എന്നതിനപ്പുറം ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് 2022ലെ പദ്ധതി പ്രഖ്യാപനങ്ങളും വികസന രംഗത്തെ ദ്രുതമുന്നേറ്റങ്ങളും.
സൽമാൻ രാജാവ് ഭരണസാരഥ്യമേറ്റെടുത്ത് ഏറെ വൈകാതെ പ്രഖ്യാപിച്ച സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ-2030’ പ്രതികൂല സാഹചര്യങ്ങളെ വകഞ്ഞുമാറ്റി കോവിഡ് പ്രതിസന്ധിയുടെ കാലത്തുതന്നെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചത് ശ്രദ്ധേയമാണ്. രാജ്യത്തെ സകല മേഖലകളിലും സമൂലമായ മാറ്റം പ്രഖ്യാപിച്ച വിഷന്റെ ആദ്യഘട്ട ഫലങ്ങൾ ഇപ്പോൾതന്നെ രാജ്യത്തുടനീളം പ്രകടമാണ്. തദ്ദേശീയരും പുറംലോകവും കണ്ടും കേട്ടും പരിചയിച്ച സൗദി അറേബ്യയല്ല ഇനി മുതൽ എന്നു വിളിച്ചോതുന്ന മാറ്റങ്ങളാണ് വിഷൻ രാജ്യത്ത് വരുത്തിക്കൊണ്ടിരിക്കുന്നത്. നിർമിത ബുദ്ധിയും സങ്കേതിക തികവും സംയോജിപ്പിച്ച് ചെങ്കടൽ മേഖലയിൽ പടുത്തുയർത്തുന്ന അത്യാധുനിക ‘നിയോം’ നഗരം ലോകത്തിന് സമ്മാനിക്കാൻ പോകുന്നത് അത്ഭുതക്കാഴ്ചകളാണ്. ‘ദ ലൈൻ’ പാർപ്പിട പദ്ധതിയും സൗദിയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തും.
സൗദിയിലെ വനിതകളുടെ മുഖ്യധാര പ്രവേശനം ലോകം മുഴുവൻ ചർച്ചയായി. വാഹനമോടിക്കാനും റെയിൽവേ ലോക്കോ പൈലറ്റാകാനും വിമാനം പറത്താനും അവസരം ലഭിച്ച സ്ത്രീസമൂഹത്തിൽനിന്ന് പ്രതിഭ തെളിയിച്ചവർ മന്ത്രിപദവും അതിർത്തി സുരക്ഷ വിഭാഗത്തിന്റെ മേധാവി സ്ഥാനവും മനുഷ്യാവകാശ കമീഷന്റെ അധ്യക്ഷപദവിയും ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ അലങ്കരിച്ചു.
കലക്കും സംഗീതത്തിനും അർഹമായ പ്രോത്സാഹനം നൽകുകയും വേദികൾ തുറന്നിടുകയും ചെയ്ത വിഷൻ ലോക കായിക ഭൂപടത്തിൽ ഇടം നേടത്തക്കവിധം മത്സരങ്ങളുടെ ആതിഥേയത്വം ഏറ്റെടുത്ത വർഷമാണ് 2022. കിരീടാവകാശിയുടെ പ്രത്യേക പിന്തുണയോടെ കായിക മന്ത്രാലയം ഈ രംഗത്ത് ബഹുദൂരം മുന്നിലെത്തി. ജനുവരി 11ന് അൽഖോബാറിൽ കൊടി ഉയരുന്ന അന്താരാഷ്ട്ര വനിത ഫുട്ബാൾ ടൂർണമെന്റ്, പാരിസ് ഒളിമ്പിക്സിന്റെ പ്രവേശന കവാടമായ 2023ലെ ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്, 2027ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ്, 2029ൽ നിയോമിലെ ട്രോജിനയിൽ നടക്കുന്ന ഏഷ്യൻ വിന്റർ ഗെയിംസ് എന്നിവ സൗദിയുടെ ആതിഥേയത്വത്തിലാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടത് 2022ലാണ്. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശേഷിയിൽ അന്താരാഷ്ട്ര കായിക സമൂഹം വിശ്വാസം അർപ്പിച്ചതിന്റെ ഫലമാണിതെല്ലാം. ലോകകപ്പ് ഫുട്ബാളിലെ അർജന്റീനക്കെതിരെ നേടിയ അട്ടിമറി ജയം സൗദി ഫുട്ബാൾ ടീമിനെ ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു. ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടു ആ വിജയം.
സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ വേണ്ടതെല്ലാം രാജ്യം ഒരുക്കുകയാണ്. കിരീടാവകാശി ഇക്കാര്യത്തിൽ പുലർത്തുന്ന താൽപര്യം വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാംതന്നെ പ്രകടമാണ്. വശ്യമനോഹരമായ ഭൗമ സവിശേഷതകൾ കളിയാടുന്ന അൽ ഉലയിൽ റോയൽ കമീഷൻ സ്ഥാപിച്ചുകൊണ്ട് നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമാണ്. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ അൽഉല പ്രദേശം നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഓപൺ മ്യൂസിയമാണ്. ലോകസഞ്ചാരികളെ മാടിവിളിക്കുംവിധം പുതുമകൾ നിറച്ച് നിയോമിൽ ഒരുങ്ങുന്ന ദ്വീപുകളിൽ ആദ്യത്തേതായ ‘സിന്ദാല’യുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാസമാണ് നിർവഹിച്ചത്. ലോക ടൂറിസം കൗൺസിലിന്റെ അധ്യക്ഷ പദവി സൗദിയെ തേടിയെത്തിയ വർഷം കൂടിയാണ് 2022.
എണ്ണയിതര വരുമാന വർധന ലക്ഷ്യമാക്കി ഭരണകൂടം കൃഷിക്ക് നൽകുന്ന പ്രാധാന്യവും പ്രോത്സാഹനവും ഈ രംഗത്ത് വലിയ ഉണർവ് സൃഷ്ടിച്ചു. രണ്ട് മാസത്തോളം നീളുന്ന ഈത്തപ്പഴ ഉത്സവം, മുന്തിരി, മാതളം തുടങ്ങിയവയുടെ ഉത്സവ കാലങ്ങൾ, സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് ഇവയെല്ലാം പാഴ്മരുഭൂമിയെന്ന പേരുദോഷത്തെതന്നെ കടപുഴക്കുന്നതാണ്.
കഴിഞ്ഞ മാസങ്ങളിൽ റിയാദിൽ പ്രഖ്യാപിക്കപ്പെട്ട, മൂന്നു കോടി ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആഗോള ചരക്കുനീക്ക കേന്ദ്രം, കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളം തുടങ്ങിയവ തലസ്ഥാന നഗരിയുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നതാണ്. റിയാദ്-ദമ്മാം റൂട്ടിൽ അതിവേഗ ട്രെയിൻ സർവിസ്, റിയാദ്-ദമ്മാം റെയിലിനെ വ്യവസായ നഗരമായ ജുബൈലുമായും കിഴക്കൻ മേഖല തുറമുഖവുമായും ബന്ധിപ്പിക്കുന്ന പദ്ധതി ഇവയെല്ലാം ഒന്നോ രണ്ടോ കൊല്ലങ്ങൾ കൊണ്ട് യാഥാർഥ്യമാകും.
വ്യവസായ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വ്യവസായ നയമാണ് കഴിഞ്ഞ നവംബറിൽ കിരീടാവകാശി പ്രഖ്യാപിച്ചത്. ചൈന അടക്കമുള്ള സാമ്പത്തിക ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച കരാറുകളും രാജ്യത്തിന് വ്യവസായ പുരോഗതി സമ്മാനിക്കും. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ ഭരണകൂടം പുലർത്തുന്ന ശ്രദ്ധയും തൊഴിൽ പരിശീലന സംരംഭങ്ങളും വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കും.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിൽ അന്വേഷകർക്കും നിക്ഷേപകർക്കും വലിയ സാധ്യതകളാണ് സൗദിയിൽ നിലനിൽക്കുന്നത്. ‘കഫാലത്ത്’സമ്പ്രദായത്തിനും ബിനാമി ബിസിനസിനും അന്ത്യമായെങ്കിലും നിക്ഷേപ അവസരങ്ങൾ വിദേശികൾക്ക് മുന്നിൽ തുറന്നുകിടക്കുകയാണ്. സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങളും നിരവധി. പ്രത്യേകിച്ചൊരു തൊഴിൽ വൈദഗ്ധ്യവും കൂടാതെ വന്നിറങ്ങി ദീർഘകാലം സ്വന്തം നിലക്ക് ധനസമ്പാദനം നടത്താനുള്ള വഴികൾ മാത്രമേ അടഞ്ഞിട്ടുള്ളൂ എന്ന് സാരം. വിദഗ്ധ മേഖലകളിൽ ആരോഗ്യരംഗത്തും നിയോമിലുമടക്കം നിരവധി പേരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ സ്വദേശികൾക്കും വിദേശ തൊഴിലന്വേഷകർക്കും ശോഭനമായ ഭാവിതന്നെയാണ് സൗദിയിൽ നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.