ജിദ്ദ: പല ആചാരങ്ങളും ശീലങ്ങളും സമൂഹത്തിൽനിന്ന് മറഞ്ഞുപോയിട്ടുണ്ടെങ്കിലും അൽഅഹ്സയിലെ ഗ്രാമങ്ങളിലും തെരുവുകളിലും റമദാനിലെ അറബനമുട്ടും പാട്ടും ഇപ്പോഴും പ്രതിധ്വനിക്കുകയാണ്. പരമ്പരാഗത വേഷം ധരിച്ച് റമദാനിലെ രാത്രികളിൽ അഹ്സയുടെ ഗ്രാമങ്ങളിൽ അറബനമുട്ടിയും പാട്ടുപാടിയും നീങ്ങുന്ന ആളുകളെ ഇപ്പോഴും കാണാം. ‘അൽമസ്ഹറാതി’ അല്ലെങ്കിൽ ‘അബു തബീല’ എന്നാണ് ഇവരെ അറിയപ്പെടുന്നത്. ഒരോ വർഷവും റമദാനിൽ പ്രദേശത്തെ മുതിർന്നവരുടെയും കുട്ടികളുടെയും മനസ്സിൽ റമദാനിലെ ഈ പുരാതന ശീലം പുനർജനിപ്പിക്കുകയാണിവർ.
നേരം പുലരുന്നതുവരെ തെരുവുകളിലും റോഡുകളിലും ഇവർ കറങ്ങുന്നു. അത്താഴത്തിന് ഭക്ഷണം കഴിക്കാൻ ആളുകളെ ഉണർത്തുന്നു. അറബനമുട്ട് കേൾക്കുമ്പോൾ മനോഹരമായ ഭൂതകാലത്തിന്റെ ഓർമകൾ നിറഞ്ഞ റമദാന്റെ അന്തരീക്ഷത്തിലേക്കാണ് ഇവർ ആളുകളെ തിരിച്ചുകൊണ്ടുപോകുന്നത്. പൈതൃകത്തിന്റെ ഭാഗമായി മാറിയ ഈ ആചാരം മുതിർന്നവരിലും കുട്ടികളിലും വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്.
അൽഅഹ്സയിലെ ആളുകൾക്ക് പരിചിതമായ ഏറ്റവും പഴയ റമദാൻ ശീലങ്ങളിലൊന്നാണ് ‘അബു തബീല’ എന്ന തൊഴിൽ. റമദാന്റെ രാത്രികളിൽ ചെറിയ അറബന പിടിച്ച് ജനപ്രിയ പാട്ടുകൾ പാടിയും സ്തുതി കീർത്തനങ്ങൾ ഉരുവിട്ടും നടക്കുന്ന ഇവരെ കാണാൻ വീടിന്റെ ജനലുകളിൽ കൂടി ആളുകൾ പുറത്തേക്കുനോക്കുക പതിവാണ്. ഇവരെ കാണുമ്പോൾ കുട്ടികൾ വീടുവിട്ടിറങ്ങുന്നതും കാണാം. പൂർവികരുടെ കാലത്തെ റമദാനിലെ അറബനമുട്ട് എന്ന ആചാരം തലമുറകളായി അൽഅഹ്സ പ്രദേശം ഇപ്പോഴും സംരക്ഷിച്ചുപോരുന്നു. ജനകീയ പൈതൃകമായി മാറിയിരിക്കുന്നു.
അറബന മുട്ടുന്നതിൽ പ്രശസ്തനാണ് പ്രദേശത്തെ അഹമദ് ബിൻ അൽഖമീസ്. വളരെക്കാലം മുമ്പ് മുതൽ റമദാൻ മാസത്തിൽ അൽഅഹ്സയിലെ ഇടവഴികളിലും തെരുവുകളിലും കറങ്ങുന്നുവെന്നും തന്റെ പിതാവിൽ നിന്നാണ് തനിക്ക് ഈ തൊഴിൽ പാരമ്പര്യമായി ലഭിച്ചതെന്നും അൽഖമീസ് പറഞ്ഞു. അൽമർകസിൽ നിന്നുള്ള യൂസുഫ് ബൂഹമദ് മറ്റൊരൊളാണ്. അറബനയുമായി നേരം പുലരുന്നതു വരെ ഇയാൾ തെരുവുകളിൽ കറങ്ങുന്നു. കുട്ടികളും കൂടെയുണ്ടാകാറുണ്ട്. അറബനമുട്ടിലൂടെ മനോഹരമായ ഭൂതകാലത്തെക്കുറിച്ച് സന്തോഷവും നൊസ്റ്റാൾജിയയും ഇദ്ദേഹം ആളുകൾക്ക് സമ്മാനിക്കുന്നു. സമൂഹത്തിന്റെ പ്രോത്സാഹനത്തോടെ 15 വർഷത്തിലേറെയായി ഒരോ റമദാനിലും അറബനമുട്ടുന്നുവെന്നും ബൂഹമദ് പറഞ്ഞു. അൽഅഹ്സ പല വികസനങ്ങൾക്കും സാക്ഷിയായി.
എങ്കിലും ഇന്നും അതിന്റെ പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ‘അബു തബീല’യുടെ പാരമ്പര്യം നിലനിൽക്കുന്നു. ഗ്രാമങ്ങൾ കുറവാണെങ്കിലും റമദാൻ മാസാവസാനം വരെ അവർ തങ്ങളുടെ ജോലി നിർവഹിക്കുന്നു. പെരുന്നാൾ വരെ അത് തുടരും. ആളുകൾ പണവും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകാൻ അവരുടെ അടുക്കൽ വരുകയും പതിവാണ്.
അറബനയുടെ താളങ്ങളും ഇടവഴികളിലൂടെയും തെരുവുകളിലൂടെയുമുള്ള നടത്തവും റമദാൻ മാസത്തിൽ പ്രത്യേകിച്ച് വിശുദ്ധ മാസത്തിന്റെ അവസാനത്തെ പത്ത് ദിവസങ്ങളിൽ കൂടുതൽ സന്തോഷവും ഗൃഹാതുരതയും ഉണ്ടാക്കുന്നതാണെന്ന് പ്രദേശത്തെ യുവാക്കൾ പറയുന്നു. റമദാൻ അവസാനത്തിലേക്ക് വഴിമാറുമ്പോൾ അന്തരീക്ഷത്തിൽ അറബനമുട്ട് ശബ്ദത്തിന്റെ നാദം മാറുന്നു. അപ്പോൾ വിടവാങ്ങൽ ഗാനങ്ങൾ ആവർത്തിക്കുന്നു. അത് ഹൃദയത്തിൽ റമദാന്റെ വേർപിരിയലിന്റെ വേദനയുണ്ടാക്കുന്നു. ‘വിടവാങ്ങുന്നു, വിടവാങ്ങുന്നു, റമദാൻ മാസം വിടവാങ്ങുന്നു’ എന്ന വരികൾ റമദാൻ അവസാന പത്തിലെ രാത്രികളിൽ അൽഅഹ്സയുടെ ഗ്രാമങ്ങളിൽ പ്രതിധ്വനിക്കുന്നതായി കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.