ജിദ്ദ: ലാവൻഡർ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ‘വയലറ്റ്’ പാടങ്ങളിൽ ഒട്ടകങ്ങൾ മേയുന്ന ചിത്രങ്ങൾ പകർത്തി കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് സൗദി ഫോട്ടോഗ്രാഫറായ അബ്ദുൽ അസീസ് അൽഷമ്മരി. മരുഭൂമിയുടെ മണൽനിറത്തിന്റെ പശ്ചാത്തലത്തിലുള്ള ഒട്ടകങ്ങളുടെ പരമ്പരാഗത ചിത്രങ്ങളെ അപ്രസക്തമാക്കുന്നതാണ് വയലറ്റ് നിറത്തിലെ കണ്ണഞ്ചിപ്പിക്കുന്നതും സൗന്ദര്യം തുളുമ്പുന്നതുമായ ചിത്രങ്ങൾ. മഴയെ തുടർന്ന് സസ്യലതാദികൾ തളിർത്ത സൗദി പ്രകൃതിയിൽ പല ഭാഗങ്ങളിലും ലാവൻഡർ പൂക്കൾ വ്യാപകമായി വിരിഞ്ഞിട്ടുണ്ട്. ഇതിനിടയിലൂടെ ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്നതാണ് കാഴ്ചകൾ.
ഒട്ടകങ്ങളെ പിന്തുടർന്ന് അവയുടെ വിവിധ കാഴ്ചകൾ പകർത്തലാണ് അബ്ദുൽ അസീസ് അൽഷമ്മരിയുടെ വിനോദം. അഞ്ചു വർഷത്തിനിടെ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ കാമറയിലൂടെ പകർത്തി. ഒട്ടകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജ്വലിക്കുന്ന സൂര്യന് താഴെ മണൽക്കൂനകൾ നിറഞ്ഞ അനന്തമായ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ‘മരുഭൂമിയിലെ കപ്പലുകളെ’യാണ് എല്ലാവർക്കും ഓർമ വരുക. ആ പരമ്പരാഗത കാഴ്ചകളെ ഇനി മറക്കാമെന്നാണ് ഷമ്മരി പകർത്തിയ ചിത്രങ്ങൾ പറഞ്ഞുതരും. സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലെ മരുഭൂമികളിൽ കഴിയുന്ന ഒട്ടകങ്ങളാണ് ഷമ്മരിയുടെ ചിത്രങ്ങളിലധികവും.
വർഷങ്ങളായി ഇവിടെനിന്ന് ഷമ്മരി ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയാണ്. വസന്തകാലത്ത് ലാവൻഡർ ചെടികളും പൂക്കളും സമൃദ്ധമായി വളരുന്ന മരുഭൂമിയിലൂടെ മേഞ്ഞുനടക്കുന്ന ഒട്ടകങ്ങളുടെ ചിത്രങ്ങൾ ഹൃദയാവർജകമാണ്. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്ന സ്ഥലത്തിന് ലാവൻഡർ പൂക്കൾ ഭംഗി കൂട്ടുന്നുവെന്ന് സി.എൻ.എൻ അറബി ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമ്മരി പറഞ്ഞു. പണ്ട് ഒട്ടകങ്ങളുടെ ചിത്രം വരണ്ട മരുഭൂമിയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ആ പ്രതിച്ഛായ മാറ്റാൻ വയലറ്റ് പാടങ്ങളിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾക്കു കഴിഞ്ഞു. ഈ ചിത്രങ്ങൾ നമ്മൾ പരിചിതമായ ഒട്ടകദൃശ്യങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നും ഷമ്മരി പറഞ്ഞു.
അറേബ്യയിലെ നിരവധി ഫോട്ടോഗ്രഫി പ്രദർശനങ്ങളിൽ ഷമ്മരി പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഷമ്മരിയുടെ ഓരോ ഫോട്ടോകളും പ്രകൃതിയുടെ ഭംഗിയും പുതിയ പ്രദേശങ്ങളും ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്. അപൂർവ ഭൂപ്രദേശങ്ങളും വ്യത്യസ്ത കാലാവസ്ഥ സീസണുകളുംകൊണ്ട് വേറിട്ടുനിൽക്കുന്ന സൗദിയുടെ പ്രകൃതിയുടെ സവിശേഷതകളും അതുൾക്കൊള്ളുന്നു. സൗദി പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യ ഘടകമാണ് ഒട്ടകങ്ങൾ. ചരിത്രപരമായിതന്നെ മനുഷ്യരുമായി അതിന് അടുത്ത ബന്ധമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.