ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ഹജ്ജ് വളന്റിയർമാരെ ആദരിക്കുന്ന ചടങ്ങിൽ
പി.കെ നവാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
ജിദ്ദ: അക്രമങ്ങൾ അഴിച്ചുവിട്ടും അനീതികൾ നടപ്പാക്കിയും മതനിരാസത്തെ പ്രോത്സാഹിപ്പിച്ചും കലാലയ അന്തരീക്ഷങ്ങൾ മലീമസമാക്കിയും നാടിനെ ഒന്നടങ്കം നടുക്കിയ സിദ്ധാർഥനെപ്പോലെയുള്ള നിരപരാധികളായ വിദ്യാർഥികളെ അറുകൊല ചെയ്തും വിദ്യാർഥി സമൂഹത്തിനും നാടിനും അപമാനമായി തീർന്ന എസ്.എഫ്.ഐക്ക് വിദ്യാർഥികൾ ഒന്നടങ്കം കൊടുത്ത കടുത്ത ശിക്ഷ നടപടിയാണ് യൂനിവേഴ്സിറ്റികളിലും കോളജുകളിലും നടന്ന തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐയുടെ ദയനീയ പരാജയത്തിന് കാരണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് പറഞ്ഞു.
ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് വളന്റിയർമാരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.എസ്.എഫിനും, കെ.എസ്.യുവിനും കടന്നുചെല്ലാൻ അനുവദിക്കാത്ത കാമ്പസുകളിൽ പോലും എം.എസ്.എഫും കെ.എസ്.യുവും മികച്ച വിജയം നേടിയെന്നും കാലാകാലങ്ങളായി എസ്.എഫ്.ഐയുടെ കുത്തകയാക്കിവെച്ചിരുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിയും, പരിയാരം കോളജുമെല്ലാം എം.എസ്.എഫിനെയും സഖ്യത്തെയും നെഞ്ചിലേറ്റി തിരഞ്ഞെടുത്തത് ഇതിനല്ലാം മികച്ച ഉദാഹരണങ്ങളാണ്.
ഉലമാ, ഉമറാ ബന്ധത്തിന്റെ അടിസ്ഥാന ശിലയാണ് സമുദായ ഐക്യത്തിന്റെയും നന്മയുടെയും ലക്ഷ്യമെന്നും അതുകൊണ്ട് തന്നെ ഏതൊരു ലീഗുകാരനും പോഷകഘടകങ്ങളും അനുസരിക്കേണ്ട അവസാന വാക്ക് പാണക്കാട് സാദിഖലി തങ്ങളുടെതാണെന്നും ഓരോ ലീഗുകാരന്റെയും പോളിറ്റ് ബ്യൂറോയും ഹൈകമാൻഡുമെല്ലാം പാണക്കാട് കുടുബമാണെന്നും നവാസ് തന്റെ പ്രസംഗത്തിൽ സദസ്യരെ ഓർമപ്പെടുത്തി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബുട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു.
വളന്റിയർ സേവന സന്നദ്ധർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ തുടക്കം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഹുസ്സയിൽ ചുള്ളിയോട് സംസാരിച്ചു.
സുബൈർ വട്ടോളി, ഇണ്ണ്യാക്ക, അമീൻ ഇസ്ലാഹി, സൽമാൻ വഴിക്കടവ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഫസലു മൂത്തേടം സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു. സക്കറിയ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.