അൽമസ്ജിദുന്നബവി - മനുഷ്യത്വത്തിന്റെ മഹാപാഠശാല’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി
സെന്ററിൽ നടന്ന പരിപാടിയിൽ മുസ്തഫ തൻവീർ സംസാരിക്കുന്നു
ജിദ്ദ: പ്രവാചകൻ മദീനയിൽ നിർമിച്ച പള്ളി കേവലമൊരു ആരാധനാലയം മാത്രമായിരുന്നില്ലെന്നും അത് ലോകത്തിന് വെളിച്ചം പകർന്ന ഒരു സർവകലാശാല തന്നെയായിരുന്നുവെന്നും മുസ്തഫാ തൻവീർ അഭിപ്രായപ്പെട്ടു.
‘അൽമസ്ജിദുന്നബവി - മനുഷ്യത്വത്തിന്റെ മഹാപാഠശാല’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ എങ്ങനെ മനുഷ്യനാകണമെന്ന് ലോകത്തെ പഠിപ്പിച്ച പള്ളിയാണത്. പ്രവാചകന്റെ മദീന ജീവിതത്തിന്റെ കേന്ദ്രബിന്ദു അവിടെയായിരുന്നു. മനുഷ്യർ തമ്മിലുള്ള തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കൽ, പുറം നാടുകളിൽനിന്ന് വരുന്ന ദൗത്യസംഘങ്ങളുമായുള്ള കൂടിക്കാഴ്ചകൾ, നാടിനെ സംരക്ഷിക്കുന്ന സൈന്യത്തെയൊരുക്കൽ തുടങ്ങിയവയും അതോടൊപ്പം നമ്മളിന്ന് അനുഷ്ഠിക്കുന്ന ഓരോ പുണ്യകർമങ്ങളും ആ പള്ളിയിൽനിന്ന് പഠിപ്പിക്കപ്പെട്ടതാണ്.
മക്കയിൽനിന്ന് പീഡനങ്ങൾ സഹിക്കവയ്യാതെ പ്രവാചകനും അനുചരന്മാരും മദീനയിലെത്തുമ്പോൾ അവിടെ വ്യാപകമായ പകർച്ചവ്യാധികളും പ്രതികൂല കാലാവസ്ഥയുമായിരുന്നു അവരെ എതിരേറ്റത്.
ഈ പ്രതികൂല സാഹചര്യത്തിലും സ്വന്തമായി വീടുകളുണ്ടാക്കുകയോ, കച്ചവടം ചെയ്തോ മറ്റോ സ്വസ്ഥമായി ജീവിതമാർഗം കണ്ടെത്തുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു പള്ളി നിർമിക്കുകയായിരുന്നു അവർ ചെയ്തത് എന്നതിൽ നിന്ന് ഇസ്ലാമിൽ പള്ളികളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ കഴിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഷാഫി ആലപ്പുഴ അധ്യക്ഷത വഹിച്ചു.ശിഹാബ് സലഫി സ്വാഗതവും ഇസ്സുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.