റിയാദ്: ജൈവോദ്യാനമായ കിങ് അബ്ദുല്ല അന്താരാഷ്ട്ര പാർക്കിന്റെ നിർമാണം റിയാദിന് സമീപം പുരോഗമിക്കുന്നു. ആകർഷകവും സമഗ്രവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാതൃകാപരമായ സവിശേഷതകളോടെയും അന്തർദേശീയ എൻജിനീയറിങ് ഡിസൈനുകളോടെയും ഒരുങ്ങുന്ന പാർക്ക് ഏഷ്യയിലെ ഏറ്റവും വലിയ ജൈവഉദ്യാനങ്ങളിൽ ഒന്നായി മാറുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ അതുല്യമായ വിനോദസഞ്ചാര കേന്ദ്രവും സാംസ്കാരിക വിളക്കുമാടവുമായി അത് മാറുമെന്നും പ്രതീക്ഷിക്കുന്നു.
പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ട കമ്പനികൾ മത്സരിക്കുകയാണ്. ഷെൽ റൂഫുകൾ, ഇന്റേണൽ ഗാർഡനുകൾ, ക്രസന്റ് വാക്ക് എന്നിവയുൾപ്പെടെ അതിന്റെ എല്ലാ വശങ്ങളിലും ജോലികൾ പുരോഗമിക്കുകയാണ്. പാർക്കിന്റെ വിസ്തീർണം 20 ലക്ഷം ചതുരശ്ര മീറ്ററാണ്. വൈവിധ്യസ്വഭാവമുള്ള ഏഴ് ബൊട്ടാണിക്കൽ ഗാർഡനുകൾ ഉൾപ്പെടുന്നതാണ് പാർക്ക്. യുഗങ്ങളിലൂടെയുള്ള സസ്യജാതികളുടെ പരിണാമ ചരിത്രത്തെ കൂടി അനാവരണം ചെയ്യുന്ന പ്രദർശനം കൂടിയായി പാർക്ക് മാറും.
നടപ്പാതകൾ, റസ്റ്റാറന്റുകൾ, കഫേകൾ, നിരീക്ഷണ ഗോപുരങ്ങൾ, ആഘോഷങ്ങൾക്കും ഇവന്റുകൾക്കുമുള്ള വേദി, കൂടാതെ നിരവധി അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും, 5000 കാറുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാർക്കിങ് ഏരിയ എന്നിവ പാർക്കിലുണ്ടാവും. ചന്ദ്രക്കലയുടെ ആകൃതിയിലാണ് പാർക്ക് സമുച്ചയം. ഒന്നിന് മുകളിൽ ഒന്നെന്ന നിലയിൽ രണ്ട് കൂറ്റൻ ചന്ദ്രക്കലകൾ കൂടിച്ചേരുന്ന രൂപത്തിൽ രൂപകൽപന ചെയ്ത വിസ്മയ നിർമിതിയാണ് പാർക്കിലെ പ്രധാന കെട്ടിടം.
ബൊട്ടാണിക്കൽ മ്യൂസിയം, വാലി ഗാർഡൻ, വാട്ടർ ഗാർഡൻസ്, ഇന്റർനാഷനൽ ഗാർഡൻസ് എന്നിവ അതിലുണ്ട്. കൂടാതെ നിരവധി ശാസ്ത്ര പരീക്ഷണങ്ങൾക്കായുള്ള ഉദ്യാനങ്ങളുമുണ്ടാവും. അവയിൽ ബേഡ് ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ലൈറ്റ് ആൻഡ് സൗണ്ട് ഗാർഡൻ, നാച്ചുറൽ ഗാർഡൻ, ഡിസ്കവറി ഗാർഡൻ, മേസ് ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി റിയാദ്-ജിദ്ദ ഹൈവേയുടെ ഓരത്ത് മരുഭൂ പ്രദേശത്താണ് കിങ് അബ്ദുല്ല പാർക്ക് നിർമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.