മക്ക: ആധുനികമായ വാസ്തുവിദ്യയുടെ ചാരുതയിൽ നിർമാണം ഏതാണ്ട് പൂർത്തിയാക്കി മക്ക മസ്ജിദുൽ ഹറാമിലെ കിങ് അബ്ദുല്ല കവാടം. ഹറമിന്റെ വടക്കേമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ കവാടം ഹറമിലെ ഏറ്റവും ഉയരമുള്ളതും ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ കവാടമാണെന്ന് ഇരുഹറം പരിപാലന അതോറിറ്റി അറിയിച്ചു.
ഹറമിലെ ഏറ്റവും പ്രധാന കവാടങ്ങളിലൊന്നാണിത്. നിർമാണ മഹത്ത്വവും വാസ്തുവിദ്യയുടെ ഭംഗിയും വ്യതിരിക്തമാണ്. ചരിത്രപരമായ നാഴികക്കല്ലാക്കി ഈ സവിശേഷതകൾ കവാടത്തെ മാറ്റിയിരിക്കുന്നു. ഹറമിലെ 100ാം നമ്പർ ഗേറ്റാണ് കിങ് അബ്ദുല്ല. 13.13 മീറ്റർ ഉയരവും 7.7 മീറ്റർ വീതിയും 14 ടൺ ഭാരവുമാണ് ഈ കവാടത്തിനുള്ളത്. ആധുനിക വാസ്തുവിദ്യ ശൈലിയും ഇസ്ലാമിക അലങ്കാര കലയും സംയോജിച്ച നിർമിതിയാണ് ഈ കവാടം. തൂങ്ങിക്കിടക്കുന്ന അലങ്കാര വിളക്കുകൾ ആരെയും ആകർഷിക്കുന്ന തരത്തിലാണ്. മുകളിൽ മൂന്നു വീതം ബാഹ്യ-ആന്തരിക കമാനങ്ങളും ഉണ്ട്. ഹറമിലെ മറ്റു മിനാരങ്ങളേക്കാൾ ഉയരമുള്ള രണ്ട് മിനാരങ്ങളും മുകളിലുണ്ട്. ഹറമിൽ 210 കവാടങ്ങളാണുള്ളത്. അകത്തേക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കാൻ ഈ കവാടങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്.
തിരക്കേറുന്ന സമയങ്ങളിലാണ് മുഴുവൻ കവാടങ്ങളും തുറന്നിടുക. ഓരോ കവാടത്തിലും ഡിജിറ്റൽ ഇൻഫർമേഷൻ ബോർഡുകൾ ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് ആളുകൾക്ക് പ്രവേശിക്കാൻ ഇടമുണ്ടെങ്കിൽ പച്ച ലൈറ്റ് തെളിയും. ഉൾക്കൊള്ളൽ ശേഷി നിറയുമ്പോൾ ചുവപ്പ് ലൈറ്റ് തെളിയും. കവാടങ്ങളിലൂടെ ആളുകളുടെ സഞ്ചാരം സുഗമമാക്കാൻ നിരവധി ഡോർ മാനേജ്മെന്റ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. ആരാധനകൾക്കും അനുഷ്ഠാനങ്ങൾക്കും അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനാണ് അവർ നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.