ദമ്മാം: ‘ഡിഫ സൂപ്പർ കപ്പി’ലെ ആവേശകരമായ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കരുത്തരായ ജുബൈൽ എഫ്.സി സെമിയിൽ കടന്നു. റാക്ക അൽയമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫ്രൈറ്റ് ഫ്രാൻസി ഹോളിഡേയ്സ് യുനൈറ്റഡ് എഫ്.സിയുടെ കനത്ത വെല്ലവിളിയെ അതിജയിച്ചാണ് നബാറ്റാറ്റ് ജുബൈൽ എഫ്.സി സെമിയിൽ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജുബൈൽ എഫ്.സിയുടെ വിജയം. മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അശ്വിൻ അമ്പാടിയാണ് ജുബൈൽ എഫ്.സിയുടെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. ഏറെ വൈകാതെ വേഗതയേറിയ നീക്കത്തിലൂടെ പ്രിൻസും ഒറ്റക്കുള്ളൊരു മുന്നേറ്റത്തിലൂടെ സുധിനും ജെ.എഫ്.സിക്കായി ഗോളുകൾ നേടി. എന്നാൽ പ്രത്യാക്രമണം ശക്തമാക്കിയ യു.എഫ്.സി നിജാസിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും മത്സരം സ്വന്തമാക്കാൻ അവർക്കായില്ല. ജുബൈൽ എഫ്.സിക്കായി ആദ്യ ഗോൾ നേടിയ അശ്വിൻ അമ്പാടിയാണ് കളിയിലെ താരം.
കരുത്തരുടെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പി.എൽ.എസ് കാർഗോ എഫ്.സി ദമ്മാമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഡിമ ടിഷ്യൂ ഖാലിദിയ ക്വാർട്ടറിൽ കടന്നത്. ഖാലിദിയ്യക്കായി റിൻഷിഫും രോഹിതുമാണ് ഗോളുകൾ നേടിയത്. റിൻഷിഫ് തന്നെയാണ് കളിയിലെ താരവും. അവസാന പ്രീ ക്വാർട്ടറിൽ ഫ്യൂനിക്സ് സ്പോർട്സ് ക്ലബ്ബിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് അസാസ് എൽ.ഇ.ഡി ഇ.എം.എഫ് റാക്ക എഫ്.സി ക്വാർട്ടറിൽ കടന്നത്.
ഇ.എം.എഫിനായി സുഫിയാൻ, നൂർഷാദ്, ലിജിത്ത്, ദിൽഷാദ് എന്നിവരാണ് ഗോളുകൾ നേടിയത്. തകർത്ത് കളിച്ച സുഫിയാൻ ആയിരുന്നു കളിയിലെ താരം. സ്വദേശി പ്രമുഖൻ യുസുഫ് അൽ ദോസരി, ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ, ടൈറ്റസ്, സിദ്ദീഖ് കണ്ണൂർ, സുധാകർ പയ്യന്നൂർ, ആഷി നെല്ലിക്കുന്ന്, റിയാസ് പറളി, സന്തോഷ് പാലക്കാട്, ഉസ്മാൻ ഖാലിദിയ, റഊഫ് ചാവക്കാട്, റാസിഖ് വള്ളിക്കുന്ന്, അഷ്റഫ് കൊയിലാണ്ടി എന്നിവർ കളിക്കാരെ പരിചയപ്പെടുകയും മാൻ ഓഫ് ദ മാച്ചിനുള്ള പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. ആസിഫ് മേലങ്ങാടി, ജുനൈദ് കാസർകോട്, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ്, ഖലീൽ പൊന്നാനി, സഹീർ മജ്ദാൽ എന്നിവർ ടൂർണമെൻറ് നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.